വാഷിംഗ്ടൺ: കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ ആശ്വാസമായാണ് വാക്സിൻ എത്തിയത്. വാക്സിന്റെ ഫലപ്രാപ്തിയേയും പാർശ്വഫലങ്ങളെപ്പറ്റിയും പല അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ. എന്നാൽ ഇവർക്ക് ആശ്വാസമാകുന്നതാണ് പുതിയ ഗവേഷണ ഫലം. ഇതനുസരിച്ച് കൊവിഡ് മുക്തർക്ക് ഒരു ഡോസ് വാക്സിൻ മതിയാകും. അമേരിക്കയിലെ സിഡാഴ്സ്- സിനായ് മെഡിക്കൽ സെന്‍ററാണ് കോവിഡ് വാക്സിൻ രോഗമുക്തരിലും രോഗം വരാത്തവരിലും വാക്സിൻ എങ്ങനെ പ്രതികരിക്കുന്നുവെന്ന വ്യത്യാസം തിരിച്ചറിയാൻ ഗവേഷണം നടത്തിയത്. 1,000 ലേറെ വരുന്ന ജീവനക്കാരിലായിരുന്നു വാക്സിൻ പരീക്ഷണം. കൊവിഡ് മുക്തരായവർ അവരുടെ ആദ്യ കുത്തിവയ്പ്പിൽ തന്നെ വളരെ ശക്തമായ പ്രതിരോധ ശേഷി കൈവരിച്ചുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് രോഗബാധ ഏൽക്കാതെ തന്നെ രണ്ട് വാക്സിനുകളും സ്വീകരിച്ചവരേക്കാൾമികച്ചതാണെന്നാണ് കണ്ടെത്തൽ. ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകളാണ് ഇവർക്ക് നൽകിയത്. നാച്വർ മെഡിസിൻ മാഗസിനിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാൽ വാക്സിൻ ലഭ്യത പല രാജ്യങ്ങൾക്കും തലവേദനയാകുകയാണ്. രണ്ടു ഡോസ് വാക്സിൻ എടുക്കുന്നതിനുള്ള സമയ താമസമാണ് പ്രധാന പ്രശ്നം. മാസങ്ങൾക്ക് മുൻപേ ആരംഭിച്ച വാക്സിൻ വിതരണം ഇപ്പോഴും തുടരുകയാണ്.
സമാന പരീക്ഷണം നടന്ന ഇറ്റലിയിലെ ഫലവും ഇതിന് സമാനമാണ്. മിക്ക രാജ്യങ്ങളിലും വാക്സിനുകൾക്ക് കടുത്ത പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശ്വാസകരമാകുന്നതാണ് ഇരു ഗവേഷണ ഫലങ്ങളും.
കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി ഉൾപെടെ യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് മുക്തർക്ക് ഒറ്റഡോസ് വാക്സിനാണ് നൽകിവരുന്നത്.രോഗമുക്തർക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം നടത്താതിരുന്ന ഇസ്രായേൽ നിലവിൽ ഇവർക്ക് ഒറ്റ ഡോസാണ് നൽകുന്നത്.
രണ്ടാമത് നൽകുന്ന ബൂസ്റ്റർ വാക്സിൻ പുതിയ വകഭേദങ്ങളെ കൂടി ചെറുക്കാൻ സഹായകമായിരക്കുമെന്നാണ് മറ്റു പഠന ഫലങ്ങൾ പറയുന്നത്.
യു.എസിൽ കോവിഡ് മുക്തർക്കും രണ്ടു ഡോസ് വാക്സിൻ നൽകുന്നുണ്ട്. രാജ്യത്ത് 31 ശതമാനം പേർക്ക് ഇതിനകം വാക്സിൻ വിതരണം പൂർത്തിയായിട്ടുണ്ട്.
'വളരെ പൊസിറ്റീവ് ആയ രീതിയിലാണ് കൊവിഡ് അതിജീവിച്ചവര്‍ ഒരു ഡോസ് വാക്‌സിനോട് പ്രതികരിച്ചത്. രോഗം വന്നവരുടെ ശരീരം നേരത്തേ തന്നെ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരു ഡോസ് വാക്‌സിന്‍ കൂടി ചെല്ലുന്നതോടെ അവരുടെ പ്രതിരോധ വ്യവസ്ഥ കൂടുതൽ ശക്തമാകുകയാണ് ചെയ്യുന്നത്. '- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയായ സൂസന്‍ ഷെംഗ് പറഞ്ഞു.
കൊവിഡ് മുക്തർക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കിയാല്‍ മതിയെങ്കില്‍ ആദ്യം കൊവിഡ് അതിജീവിച്ചവരെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യാം. ഇതോടെ വലിയൊരു വിഭാഗത്തിന് വാക്‌സിന്‍ നല്‍കിക്കഴിയും.അതോടെ വാക്സിൻ ക്ഷാമത്തിനും പരിഹാരം കാണാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |