കാഠ്മണ്ഡു: കുംഭമേളയ്ക്ക് എത്തിയശേഷം മടങ്ങിയ നേപ്പാളിലെ മുൻ രാജാവ് ജ്ഞാനേന്ദ്രയ്ക്കും രാജ്ഞി കോമൾ രാജ്യ ലക്ഷ്മി ദേവിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷക്കണക്കിനു പേർ പങ്കെടുത്ത മേള സന്ദർശിച്ചു മടങ്ങി ദിവസങ്ങൾക്കു ശേഷമായിരുന്നു ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഹരിദ്വാറിലെത്തിയ ശേഷം നിരഞ്ജനി അഖാരയുടെ തലവൻ ആചാര്യ മഹാമണ്ഡലേശ്വർ കൈലാശാനന്ദ ഗിരി മഹാരാജുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ നിരവധി തീർഥാടകരുമായി ഇവർ സംവദിക്കുകയും ചെയ്തിരുന്നു. നേപ്പാൾ മുൻ രാജാവ് മാസ്‌ക് ധരിക്കാതെയായിരുന്നു സന്യാസിമാരുമായി ഇടപഴകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പരിപാടിയിൽ സംബന്ധിച്ച ജ്ഞാനേന്ദ്ര രാജാവിനെതിരെ വിമർശനം ഉയർന്നിരുന്നു. ഏപ്രിൽ 12ന് കുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്നാനത്തിനോടനുബന്ധിച്ചുള്ള പദയാത്രയിലും ജ്ഞാനേന്ദ്ര പങ്കെടുത്തിരുന്നു. നേപ്പാളിൽ മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ സാഹചര്യത്തിൽ രാജകുടുംബം ഭരണത്തിൽ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നടക്കുന്നതിനിടയിലാണ് ജ്ഞാനേന്ദ്ര ഹരിദ്വാർ സന്ദർശനത്തിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |