കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന സംഘം സൈനികരേയും പിൻവലിക്കാൻ നടപടികൾ ഇന്നലെ ഔദ്യോഗികമായി ആരംഭിച്ച് അമേരിക്ക. താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. അതേസമയം, സേനാ പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നലത്തെ നടപടി അതിന്റെ തുടർച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് ഒന്നിന് സൈനിക പിൻമാറ്റം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്ച മുതൽ പിൻവലിക്കാൻ ആരംഭിച്ചിരുന്നു. 2001ലെ ഭീകരാക്രമണത്തിന്‍റെ 20-ാം വാർഷികമായ സെപ്തംബർ 11നകം മുഴുവൻ സൈനികരെയും പിൻവലിക്കാനാണ് അമേരിക്കയുടെ തീരുമാനം.ഇത് പൂർത്തിയാകുന്നതോടെ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ എംബസിക്ക് മാത്രമാകും സുരക്ഷ സൈനികർ കാവലുണ്ടാകുക.
അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ ഉന്മൂലനം ചെയ്യാൻ അഫ്ഗാൻ സേന പ്രാപ്തരാണെന്ന് പ്രസിഡന്റ് അഷ്റഫ് ഘാനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള ഭീകര സംഘടനയായ താലിബാന്റെ കാരണം ഇപ്പോൾ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്ഗാനിൽ പൂർണ സമാധാനം ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിൽ തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ വിദേശ സൈനികരുടെ പൂർണ പിന്മാറ്റമില്ലാതെ പങ്കെടുക്കില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിൽ നിലവിൽ 2,500 അമേരിക്കൻ സൈനികരുണ്ട്
7,000 വിദേശ സൈനികർ
20 വർഷത്തിനിടെ എട്ട് ലക്ഷം സൈനികർ സേവനമനുഷ്ഠിച്ചു
2,300 പേർ കൊല്ലപ്പെട്ടു
20,000 പേർക്ക് പരിക്കേറ്റു
അരലക്ഷം അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടു
അഫ്ഗാനിൽ ഭീകരാക്രമണം : 21 മരണം
അഫ്ഗാനിൽ നിന്ന് അമേരിക്കയുടെ സൈനിക പിന്മാറ്റം പുരോഗമിക്കുന്നതിനിടെ ലോഗർ പ്രവിശ്യയുടെ തലസ്ഥാനമായ പുൾ -ഇ -ആലാമിലെ ഗസ്റ്റ് ഹൗസിലുണ്ടായ കാർ ബോംബാക്രമണത്തിൽ 21 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോംബ് സ്‌ഫോടനത്തിന് സൈനികരുടെ പിൻമാറ്റവുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഇൗ ഭാഗത്ത് യു.എസ് - നാറ്റോ സൈനിക സംഘങ്ങളുമില്ല.ഗസ്റ്റ് ഹൗസ് എന്തിനാണ് ലക്ഷ്യമിട്ടതെന്നത് സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി ഗസ്റ്റ് ഹൗസിൽ താമസിക്കാം. അതേസമയം, ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്ന പൊലീസുകാരും യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളും ആക്രമണ സമയത്ത് ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നു. ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും ബോംബാക്രമണത്തിൽ ഗെസ്റ്റ് ഹൗസിന്റെ മേൽക്കൂര ഇടിഞ്ഞ് വീണെന്നും അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിയിട്ടുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |