വാഷിംഗ്ടണ്‍: ഏതാനും ആഴ്ചകൾ രാജ്യം പൂട്ടിയിടുന്നത് ഇന്ത്യയിലെ കൊവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധനും മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗചി. ഒരു രാജ്യവും പൂട്ടിയിടാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ, വളരെ ബുദ്ധിമുട്ടുള്ളതും നിരാശനിറഞ്ഞതുമായ ഈ ഘട്ടത്തിൽ നിർണായകമായ ഇടത്തരം-ദീര്‍ഘ നടപടികള്‍ കൈക്കൊള്ളുന്നത് പ്രതീക്ഷയുടെ പുതിയ വാതായനങ്ങൾ തുറക്കും - ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫൗചി പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതിയെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്‌നമാകും. ഞാൻ രാഷ്ട്രീയ പ്രവർത്തകനല്ല. പൊതുജനാരോഗ്യ പ്രവർത്തകനാണ്. ഞാൻ സി.എൻ.എന്നിൽ ഒരു ദൃശ്യം കണ്ടു. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണം. പ്രതിസന്ധികളെ ഇന്ത്യ ഒന്നിച്ച് നേരിടാന്‍ തയ്യാറാകുമോ എന്നറിയില്ല. തെരുവില്‍ ജനങ്ങൾ ഓക്‌സിജന് വേണ്ടി അലയുന്നത് നാം കണ്ടു. കേന്ദ്രതലത്തിൽ ഒരു ആസൂത്രണവും ഇല്ലെന്ന് അവർ കരുതിപ്പോവും. ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്യണം. രണ്ടാഴ്ചയ്ക്കുള്ളിൽ ചെയ്യാൻ കഴിയുന്ന കാര്യം എന്താണെന്ന് പിന്നീട് നോക്കണം. കൊവിഡ് നീണ്ടുനിൽക്കുന്നത് തടയാൻ ചെയ്യാൻ സാധിക്കുന്നവ വ്യത്യസ്ത ഘട്ടങ്ങളിലായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകളെ പരിപാലിക്കുന്നതിന് മുൻഗണന നല്‍കണം. ഓക്‌സിജൻ എങ്ങനെ ലഭ്യമാക്കാമെന്ന് ഒരു പദ്ധതി തയ്യാറാക്കാൻ എന്തെങ്കിലും കമ്മിഷനോ ഗ്രൂപ്പോ രൂപീകരിക്കണം. എങ്ങനെ ഓക്‌സിജനും മരുന്നുകളും ലഭിക്കുമെന്ന് അന്വേഷിക്കണം. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളെ സമീപിക്കാം. അമേരിക്ക മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യക്കുള്ള അടിയന്തര പ്രശ്‌നം പരിഹരിക്കാൻ മറ്റു രാജ്യങ്ങളും ശ്രമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |