ലണ്ടൻ: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ ഇന്ത്യൻ സംഘത്തിലെ മുഴുവൻ അംഗങ്ങളും സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു.
തിങ്കളാഴ്ചയാണ് ജി7 ഉച്ചകോടിയുടെ ഭാഗമായി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻസംഘം ലണ്ടനിലെത്തിയത്.
നാലുദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്ത്യൻസംഘം വെർച്വൽ ആയി യോഗത്തിൽപങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ലണ്ടനിലെത്തിയ ജയശങ്കർ, യു.എസ്. സെക്രട്ടറി ഒഫ് സ്‌റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രിട്ടൻ, അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ജി7ൽ അംഗമല്ലെങ്കിലും ഇന്ത്യ, ക്ഷണിതാവ് എന്ന നിലയിലാണ് എത്തിയത്. ഇന്ത്യയെ കൂടാതെ ആസ്‌ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |