വാഷിംഗ്ടൺ: അമേരിക്കൻ മരുന്നു കമ്പനിയായ ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ ലോകത്തുടനീളം വിൽപന നടത്തിയതിലൂടെ 2600 കോടി ഡോളർ ലാഭം കൊയ്തു. വിവിധ രാജ്യങ്ങളുമായി ഇനിയും കരാറിലെത്താൻ ബാക്കിയുള്ളതിനാൽ ഇത് ഇനിയും ഉയരുമെന്നാണ് കണക്കു കൂട്ടൽ.
ജർമ്മൻ കമ്പനി ബയോ എൻ ടെക്കുമായി സഹകരിച്ച് ബി.എൻ.ടി.162 ബി.2 എന്ന പേരിൽ നിർമിച്ച മരുന്ന് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വിലകളിലാണ് വിൽക്കുന്നത്. അമേരിക്കയിൽ രണ്ടു ഡോസിന് 39 ഡോളറാണ് മരുന്നിന്റെ വില. യൂറോപ്യൻ യൂനിയനിൽ 30 ഡോളറിനാണ് വിൽപന. ആദ്യ മൂന്നു മാസങ്ങളിലെ വിൽപന മാത്രം 350 കോടി ഡോളറിനടുത്താണ്. ഇതുവരെയായി 160 കോടി ഡോസ് വാക്സിൻ ലഭ്യമാക്കാനാണ് ഫൈസറുമായി വിവിധ രാജ്യങ്ങൾ കരാറിലെത്തിയത്. യു.എസ്, യു.കെ, ജപ്പാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കൊപ്പം ബ്രസീൽ, കാനഡ, ഇസ്രായേൽ എന്നിവരുമായും കരാറിൽ ഏർപ്പെടും.
ഫൈസർ നിർമിച്ച കൊവിഡ് വാക്സിനാണ് ലോക വ്യാപകമായി ആദ്യ അംഗീകാരം നേടുന്നത്. മാർച്ച് മാസത്തോടെ 6-11 വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലും വാക്സിൻ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
2021 അവസാനത്തോടെ 7300 ത്തോളം കോടി ഡോളർ വരെ കോവിഡ് വാക്സിൻ വിറ്റുവരവ് ഉണ്ടാക്കാനാകുമെന്നാണ് ഫൈസറിന്റെ കണക്കുകൂട്ടൽ.
മറ്റൊരു അമേരിക്കൻ കമ്പനിയായ മോഡേണയും നടപ്പുവർഷം 1800 കോടി ഡോളർ വിറ്റുവരവ് പ്രതീക്ഷിക്കുന്നു.
അതേ സമയം താരതമ്യേന കുറഞ്ഞ വില ഈടാക്കുന്ന അസ്ട്രസെനകയ്ക്ക് വാക്സിൻ നിർമാണം വഴി 22.4 കോടി ഡോളറിന്റെ നഷ്ടം വന്നതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |