വാഷിംഗ്ടൺ:കൊവിഡ് വാക്സിൻ കമ്പനികളുടെ പേറ്റന്റ് കുത്തക താൽക്കാലികമായി അവസാനിപ്പിച്ച് കൂടുതൽ സ്ഥാപനങ്ങൾക്ക് വാക്സിൻ ഉൽപ്പാദനത്തിന് അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ പിന്തുണ ഉറപ്പായി.അസാധാരണ കാലത്ത് അസാധാരണ നടപടി ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ലോകവ്യാപാര സംഘടനയിലെ അമേരിക്കൻ പ്രതിനിധി കാതറിൻ തായ് ആണ് ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം അറിയിച്ചത്.
പേറ്റന്റ് ഇളവിനായി അമേരിക്ക ഉടൻ വ്യാപാര സംഘടനയിൽ കൂടിയാലോചന ആരംഭിക്കുമെന്നും തീരുമാനത്തിന് സമയം എടുക്കുമെന്നും അവർ പറഞ്ഞു.സംഘടനയുടെ ബൗദ്ധിക സ്വത്തവകാശ പാനലും ഇക്കാര്യത്തിൽ അടുത്ത മാസം ചർച്ച ആരംഭിക്കും.അമേരിക്കൻ തീരുമാനത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ കടുംപിടിത്തം മാറ്റിയിട്ടുണ്ട്. ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡർ ലെയൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പൂർണ പിന്തുണ പ്രഖ്യാപിച്ചു. വാക്സിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന കാര്യം അമേരിക്കയുമായും വ്യാപാര സംഘടനയിലെ അംഗങ്ങളുമായും ചർച്ച നടത്തുകയാണെന്ന് ബ്രിട്ടീഷ് വക്താവും അറിയിച്ചു.
.
ഇന്ത്യൻ ഗ്രൂപ്പിന്റെ വിജയം
കഴിഞ്ഞ വർഷം ലോക വ്യാപാര സംഘടനയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് പേറ്റന്റ് ഇളവ് ആവശ്യപ്പെട്ടത്. അന്ന് അറുപതോളം അംഗരാജ്യങ്ങൾ പിന്തുണച്ചെങ്കിലും ഫാർമ കമ്പനികളും ട്രംപ് ഭരണകൂടവും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ശക്തമായി എതിർത്തിരുന്നു. ഇപ്പോൾ സംഘടനയിലെ 164 അംഗരാഷ്‌ട്രങ്ങളിൽ നൂറ് രാജ്യങ്ങളും ഇന്ത്യൻ ആവശ്യത്തിന് പിന്തുണ നൽകുന്നുണ്ട്. വാക്സിൻ പേറ്റന്റ് ഇളവു ചെയ്യുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഇപ്പോൾ പാലിക്കുകയാണ്. അമേരിക്കൻ വാക്സിൻ കമ്പനികളുടെ പേറ്റന്റുകൾ താത്കാലികമായി മരവിപ്പിക്കണമെന്നും കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്നും ഡെമോക്രാറ്റിക് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു
എതിർത്ത് കമ്പനികൾ
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കുത്തകകളായ മൊഡേണ, ഫൈസർ തുടങ്ങിയ കമ്പനികൾ എതിർപ്പ് തുടരുകയാണ്. പേറ്റന്റ് ഇളവ് ചെയ്യുന്നത് വാക്സിൻ നവീകരണത്തിന് തടസമാണെ് അവർ പറയുന്നു. മറ്റ് കമ്പനികൾക്ക് വാക്സിന്റെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാക്കാനാവില്ല. നിലവിലുള്ള വ്യാപാര നിബന്ധനകളും സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകാത്തതുമാണ് ലോകത്ത് വാക്സിൻ ക്ഷാമത്തിന് കാരണമെന്നും അവർ പറയുന്നു.
''സമ്പന്ന രാജ്യങ്ങൾ വാക്സിൻ നിർമ്മിച്ച് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകുന്നു. ലോകത്തെ മൊത്തം വാക്സിന്റെ 0.3 ശതമാനം മാത്രമാണ് ദരിദ്ര രാജ്യങ്ങൾക്ക് കിട്ടിയത്. അമേരിക്ക അവരുടെ മൊത്തം ജനങ്ങൾക്കും ആവശ്യമായ വാക്സിൻ സംഭരിച്ചു കഴിഞ്ഞു.''
- ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ്
ബൈഡന്റെ തീരുമാനം ചരിത്രപരം.
- ടെഡ്രോസ് അദാനോം ഗബ്രിയേസിസ്,
ലോകാരോഗ്യ സംഘടനാ മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |