വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകൾക്ക് വാക്സിൻ നൽകുന്നത് മാത്രമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗചി. ആഗോള - ആഭ്യന്തര തലങ്ങളിൽ വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കേണ്ട സമയമാണിത്. ഇത് സമ്പൂർണ വാക്‌സിനേഷനിലെ അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവർക്ക് അവരുടെ വിഭവങ്ങൾ ലഭിക്കേണ്ടതുണ്ട് - ഫൗസി പറഞ്ഞു.
@ ലോക്ക്ഡൗൺ അനിവാര്യം
ഇന്ത്യയിലെ രോഗവ്യാപനം കുറയ്ക്കാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് ഫൗചി പറഞ്ഞു. നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ഇതിനോടകം ലോക്ക്ഡൗൺ ഏർപ്പെടുത്തി. രാജ്യവ്യാപകമായ അടച്ചുപൂട്ടൽ അനിവാര്യമാണ്.
ആശുപത്രിയിൽ ബെഡ്ഡുകളില്ലാത്തതിന്റെ പേരിലും ഓക്‌സിജൻ ലഭിക്കാത്തതിന്റെ പേരിലും നടക്കുന്ന മരണങ്ങൾ ഞെട്ടിപ്പിക്കുന്നുവെന്നും കൂടുതൽ കാര്യഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കണമെന്നും ഫൗസി കൂട്ടിച്ചേർത്തു.
@വാക്സിൻ സ്വീകരിച്ച ശേഷവും അവയവം മാറ്റിവച്ചവർ ശ്രദ്ധ പുലർത്തണം
അവയവം മാറ്റിവച്ചവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്ന പഠനവുമായി അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ. ഇവർ വാക്സിനേഷന് ശേഷവും പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കണം. സുപ്രധാന അവയവങ്ങൾ മാറ്റിവച്ചവരിൽ മൊഡേണ, ഫൈസർ വാക്സിനുകൾ സ്വീകരിച്ച 54 ശതമാനം ആളുകളിൽ മാത്രമാണ് ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെട്ടത്.
ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ മാറ്റിവയ്ക്കുന്നവർ പലപ്പോഴും പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനും മരുന്നുകൾ കഴിക്കണം. വാക്സിൻ വഴി ഉണ്ടാവുന്ന ആന്റിബോഡികൾ നിർമിക്കാനുള്ള കഴിവിനെ അത് തടസപ്പെടുത്തിയേക്കാം.
അവയവമാറ്റം നടത്തിയ 658 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ആർക്കും തന്നെ 2020 ഡിസംബർ 16 മുതൽ 2021 മാർച്ച് 13 വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 658 പേരിൽ 98 പേർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസങ്ങൾക്ക് ശേഷം ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 29 ദിവസത്തിന് ശേഷം 658ൽ 357 പേരിൽ ആന്റിബോഡി കണ്ടെത്തി. അതായത് 54 ശതമാനം. രണ്ട് ഡോസും പരിഗണിക്കുമ്പോൾ 658ൽ 301 പേർക്കും ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേർക്ക് രണ്ടാമത്തെ ഡോസിന് ശേഷമാണ് ആന്റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |