വാഷിംഗ്ടൺ: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യക്ക് 15 മില്യൺ ഡോളർ നൽകുമെന്ന് ട്വിറ്റർ. കമ്പനി സി.ഇ.ഒ ജാക്ക് ഡൊറോസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക കൊവിഡ് പ്രവർത്തനങ്ങളിലേർപ്പെടുന്ന 3 എൻ.ജി.ഒകൾക്കായിവീതിച്ച് നൽകും.
കെയർ, എയ്ഡ് ഇന്ത്യ, സേവ ഇന്റർനാഷണൽ എന്നീ സംഘടനകൾക്കാണ് പണം കൈമാറുന്നതെന്ന് ട്വിറ്റർ സി.ഇ.ഒ അറിയിച്ചു. കെയറിന് 10 മില്യൺ ഡോളറും മറ്റ് രണ്ട് സംഘടനകൾക്കുമായി 2.5 മില്യൺ ഡോളർ വീതമാവും നൽകുക. സേവ ഇന്റർനാഷണലിന് നൽകുന്ന പണം അവർ കോവിഡ് പ്രതിരോധത്തിനുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായി വിനിയോഗിക്കുമെന്ന് സംഘടന അറിയിച്ചു. സംഘടനയുടെ ഹെൽപ് ഇന്ത്യ ഡിഫീറ്റ് കൊവിഡ് -19 കാമ്പയിനിന്റെ ഭാഗമായാണ് സഹായം.
കോവിഡ് പ്രതിരോധത്തിനായി ഇതുവരെ 17.5 മില്യൺ ഡോളർ സേവ ഇന്റർനാഷണൽ സ്വരൂപിച്ചിട്ടുണ്ട്. ദാരിദ്ര നിർമാജ്ജനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് കെയർ. ട്വിറ്റർ നൽകുന്ന പണം കോവിഡ് കെയർ സെന്ററുകൾ നിർമിക്കാനും ഓക്സിജൻ ,പി.പി.ഇ കിറ്റ് ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ വാങ്ങാനും ഉപയോഗിക്കും. എയ്ഡ് ഇന്ത്യയും ലഭിക്കുന്ന പണം കോവിഡ് പടരുന്നത് തടയാനും ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാനുമായിട്ടായിരിക്കും ചെലവഴിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |