കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ പുതിയ സർക്കാർ രൂപീകരിക്കാൻ പാർട്ടികൾക്ക് മൂന്നു ദിവസത്തെ സമയം അനുവദിച്ച് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി. തിങ്കളാഴ്ച വൈകിട്ട് വിശ്വാസ വോട്ടെടുപ്പിനായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേർത്തത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പേ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ പുഷ്പകമൽദഹൽ പ്രചണ്ഡവിഭാഗം സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ചിരുന്നു. 276 അംഗസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 136 വോട്ടുകളാണ് വേണ്ടത്. എന്നാൽ 124 പേർ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഒലിക്ക് നേടാനായത് 93 വോട്ടുകളാണ്. 15 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പുറത്തായ ഒലി, പുതിയ സർക്കാർ അധികാരത്തിൽവരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരും. പ്രതിപക്ഷവുമായി ചേർന്ന് പ്രചണ്ഡവിഭാഗം സർക്കാരുണ്ടാക്കുമെന്നാണ് വിവരം. മുഖ്യ പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന് 61 അംഗങ്ങളും പ്രചണ്ഡ വിഭാഗത്തിന് 49 അംഗങ്ങളുമാണ് പാർലമെന്റിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |