ടെൽ അവീവ് :ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ നരനായാട്ടിൽ പൊലിഞ്ഞത് അറുപതോളം പിഞ്ചു കുരുന്നുകളുടെ ജീവനാണ്. നിരവധി പേർ നിമിഷ നേരം കൊണ്ട് ഉറ്റവരും ഉടയവരും കിടപ്പാടവും നഷ്ടപ്പെട്ട് തെരുവിൽ അന്തിയുറങ്ങുന്നു. അങ്ങനെ തകർന്ന തങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലേക്ക് മുന്നറിയിപ്പ് അവഗണിച്ച് പാലസ്തീൻകാരായ ആ കുഞ്ഞു സഹോദരങ്ങൾ വീണ്ടുമെത്തി. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആ പെൺകുട്ടിയും ആൺകുട്ടിയും തിരഞ്ഞുനടന്നു. തങ്ങൾ ജീവനെപ്പോലെ കരുതി വളർത്തിപ്പോന്നിരുന്ന മത്സ്യങ്ങളെ ഇട്ടിരുന്ന ജാർ. കേടുപാടുകളൊന്നും സംഭവിക്കാതെ അത് കണ്ടുകിട്ടിയപ്പോൾ ഇരുവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു. ഇന്നലെ വരെ കളിയും ചിരിയുമായി കഴിഞ്ഞ വീട് തകർന്ന് തരിപ്പണമായതിന്റെ സങ്കടം ആ കുഞ്ഞു മുഖങ്ങളിൽ പ്രകടമായിരുന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരെ ജീവിനോടെ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവർ നിന്നു. എന്നാൽ ഞങ്ങളുടെ വളർത്തു പക്ഷികൾ ഇപ്പോഴും അവിടെയുണ്ടെന്നും അവയേയും രക്ഷിക്കണമെന്നും പറഞ്ഞ് ആ സഹോദരിയും സഹോദരനും മീൻ കുപ്പിയും പിടിച്ച് ദൂരേക്ക് നടന്നകന്നു. ഗാസയിലെ ദുരന്തഭൂമിയിൽ ഇസ്രയേൽ ആക്രമണം തുടരുമ്പോൾ കരുണയുടെ ഉറവ വറ്റാത്ത ഈ സഹോദരങ്ങൾ പ്രത്യാശയുടെപ്രതീകങ്ങളാണ്.
മിഡിൽ ഈസ്റ്റ് ഐ എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |