കെയ്രോ: ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയസ് കനാലിലെ ഇരട്ടപ്പാത വിപുലീകരണത്തിന് തുടക്കമായി. സൂയസ് കനാൽ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി.
മാർച്ച് 23ന് ചരക്കുകപ്പൽ എവർ ഗിവൺ കുടുങ്ങിയ സ്ഥലത്തിന് സമീപം കനാലിന്റെ തെക്കു ഭാഗത്ത് രണ്ടു വഴികളിലൂടെ ഗതാഗതം അനുവദിക്കുന്ന രണ്ടാമത്തെ പാതയാണ് വിപുലീകരിക്കുന്നത്. 2015ൽ തുറന്ന ഈ പാത 10 കിലോമീറ്റർ നീട്ടാനാണ് പദ്ധതി. ഇതുവഴി പാതയുടെ നീളം 82 കിലോമീറ്ററായി ദീർഘിപ്പിക്കാനാവും.
മാർച്ച് 23നാണ് കരയിലേക്ക് ഇടിച്ചുകയറിയ രണ്ടുലക്ഷം ടൺ ചരക്കുകയറ്റിയ പടുകൂറ്റൻ ചരക്കുകപ്പൽ എവർ ഗിവൺ ചെളിയിൽ പുതഞ്ഞത്. കപ്പൽ കുടുങ്ങിയത് ഇതുവഴിയുള്ള ഗതാഗതം ആറു ദിവസം തടസപ്പെടാൻ ഇടയാക്കി.
എവർ ഗിവൺ വഴിമുടക്കിയതിന് പിന്നാലെ സൂയസ് കനാൽ,മെഡിറ്ററേനിയൻ, ചെങ്കടൽ എന്നിവിടങ്ങളിലായി 422 കപ്പലുകളാണ് കുടുങ്ങിയത്. ഒരാഴ്ച നീണ്ട രക്ഷാദൗത്യത്തിന് ശേഷമാണ് കനാൽപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇതിന് പിന്നാലെയാണ് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി രണ്ടാം പാതയുടെ വിപുലീകരണം വേഗത്തിലാക്കാൻ സൂയസ് കനാൽ അതോറിറ്റിക്ക് നിർദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |