കോപ്പൻഹേഗൻ: കൊവിഡ് പരത്തുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡെന്മാർക്കിൽ ലക്ഷക്കണക്കിന് മിങ്കുകളെ കൊന്നൊടുക്കിയിരുന്നു. അന്ന് കുഴിച്ചിട്ട മിങ്കുകളുടെ ശരീരാവശിഷ്ടങ്ങൾ ഇന്ന് ഡെന്മാർക്കിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള മറവു ചെയ്യൽ മൂലം കൃത്യത പാലിക്കാൻ കഴിഞ്ഞില്ല. മിങ്കുകളുടെ ശരീരങ്ങൾ അഴുകി വലിയ അളവിൽ വാതകങ്ങൾ രൂപപ്പെട്ട് അതിന്റെ സമ്മർദ്ദത്തിൽ ജഡങ്ങൾ ഭൂമിയിൽ നിന്നു റോക്കറ്റ് തെറിക്കുന്നതു പോലെ മുകളിലോട്ടു പൊങ്ങുന്നത് ഡെന്മാർക്കിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഒരു മറവുകേന്ദ്രം വലിയ കുടിവെള്ളശ്രോതസ്സിനരികിലാണ്. മിങ്കുകളുടെ ശരീരാവശിഷ്ടങ്ങൾ വെള്ളത്തിൽ വീണ് മലിനീകരണം സംഭവിക്കുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ഇതിനു പ്രതിവിധിയായി കുഴിച്ചിട്ട മിങ്കുകളെ പുറത്തെടുത്ത് അവയെ ഹീറ്റിംഗ് പ്ലാന്റുകളിൽ കരിച്ചുകളയാനാണു പദ്ധതി.
@ കൊവിഡിന്റെ ഇരകൾ
മറ്റുള്ള മൃഗങ്ങളിലേക്ക് പടരുന്നതിനേക്കാൾ വേഗത്തിൽ മിങ്കുകളിലേക്ക് കൊവിഡ് പകരുമെന്ന് കണ്ടെത്തിയതായിരുന്നു. ഇതിന്റെ ഭാഗമായി ഡെന്മാർക്കിലുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ലക്ഷക്കണക്കിന് മിങ്കുകളെ കൊന്നൊടുക്കിയിരുന്നു. വമ്പൻ മിങ്ക് ഫാമുകളുള്ള ഡെന്മാർക്കിൽ 10 ലക്ഷത്തോളം മിങ്കുകളെയാണാ കൊന്നൊടുക്കിയത്.
@ മിങ്കുകൾ
അമേരിക്ക, യൂറോപ്പ് തുടങ്ങിയിടങ്ങളിൽ അധിവസിക്കുന്ന നീർനായ കുടുംബത്തിൽപ്പെട്ട പ്രത്യേക ജീവികളാണ് മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള ഇവയ്ക്ക് 600 ഗ്രാം വരെ ഭാരമുണ്ട്. നദിക്കരകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ വാസകേന്ദ്രങ്ങൾ.
രോമാവൃതമായ തുകലിനായാണ് ഇവയെ വളർത്തുന്നത്. ഡെന്മാർക്കിൽ ഇത്തരം നൂറുകണക്കിന് ഫാമുകളുണ്ട്. മിങ്ക് തുകൽ ഷാളുകൾ, സ്യൂട്ടുകൾ തുടങ്ങിയവ പ്രശസ്തമാണ്. സൗന്ദര്യവർദ്ധക എണ്ണയും ഇവയുടെ ശരീരത്തിൽ നിന്നു വേർതിരിക്കപ്പെടാറുണ്ട്.
ഫാമുകളിൽ ഇവ ജനിച്ചു കഴിഞ്ഞാൽ പ്രത്യേകതരം കമ്പിക്കൂടുകളിലേക്കു മാറ്റും. ജീവനോടെ തന്നെ തൊലിയുരിച്ചെടുക്കാറുമുണ്ട്. ഡെന്മാർക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ മിങ്ക് തുകൽ ഉത്പാദിപ്പിക്കുന്നത്. രണ്ടു കോടിക്കടുത്ത് മിങ്ക് തുകലുകളാണ് ഇവിടെ വർഷം തോറും നിർമിക്കുന്നതെന്നാണു കണക്ക്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |