വാഷിംഗ്ടൺ: മുംബയിൽ കമ്യൂണിറ്റി റിലീഫ് സെന്റർ സ്ഥാപിക്കാനൊരുങ്ങി ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. കൊവിഡിൽ ഇന്ത്യ പ്രതിസന്ധിയിലായ സാഹചര്യത്തിലാണിത്. ഇരുവരുടേയും മൂന്നാം വിവാഹവാർഷിക ദിനമായ മേയ് 19നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മേഗൻ ആരംഭിച്ച ആർച്ച്‌വെൽ ഫൗണ്ടേഷനും സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണും സഹകരിച്ച് പദ്ധതി പൂർത്തിയാക്കും
പ്രതിസന്ധി ഘട്ടങ്ങളിൽ അടുക്കളയോ, വാക്സിനേഷൻ സെന്ററോ, ക്ലിനിക്കോ, വിദ്യഭ്യാസ സ്ഥാപനമോ ആയി റിലീഫ് സെന്റർ പ്രവർത്തിപ്പിക്കാം. വിവിധ രാജ്യങ്ങളിൽ റിലീഫ് സെന്ററുകൾ സ്ഥാപിക്കുമെന്ന് 2020 ഡിസംബറിൽ ആർച്ച്‌വെൽ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. ആദ്യത്തെ രണ്ടെണ്ണം കരീബിയൻ രാജ്യങ്ങളിലാണു സ്ഥാപിച്ചത്. മൂന്നാമത്തേതാണ് മുംബൈയിലേത്.
@ ലണ്ടിലെ വിൻഡ്സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലായിരുന്നു ഹാരി–മേഗൻ വിവാഹം. പിന്നീട് രാജകീയ പദവികൾ ഉപേക്ഷിച്ച് ഹാരിയും മേഗനും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നിറങ്ങി. രാജകുടുംബത്തിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു എന്നുമുള്ള മേഗന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. ആദ്യത്തേത് ആൺകുട്ടി ആയതിനാൽ ഒരു പെൺകുഞ്ഞിനെയാണ് ഇനി പ്രതീക്ഷിക്കുന്നതെന്ന് ഹാരി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |