വാഷിംഗ്ടൺ: കരിയറിന്റെ ആരംഭകാലത്ത് 19ാം വയസിൽ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായതിന്റെ മാനസികാഘാതം വർഷങ്ങൾക്കിപ്പുറവും തന്നെ പിന്തുടരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ലോകപ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗ.
ആപ്പിൾ ടിവി പ്ലസിന്റെ ദി മി യു കാണ്ട് സീ എന്ന പരിപാടിയിലൂടെയാണ് ഗാഗയുടെ തുറന്നുപറച്ചിൽ.
എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല...
ഒരു നിർമാതാവാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഗാഗ പറയുന്നു. എനിക്കന്ന് 19 വയസായിരുന്നു. വസ്ത്രമഴിക്കാനാണ് അയാൾ എന്നോട് ആവശ്യപ്പെട്ടത്. ഞാൻ വിസമ്മതിച്ചു. എന്റെ കരിയർ നശിപ്പിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഞാൻ ആകെ മരവിച്ച അവസ്ഥയിലായിരുന്നു. എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല - നിറകണ്ണുകളുമായി ഗാഗ പറഞ്ഞു.
ഗർഭിണിയായ എന്നെ അയാൾ എന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാസങ്ങളോളം ഞാൻ സ്റ്റുഡിയോയിൽ അടച്ചിരുന്നു. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് മാനസികമായി തകർന്നുപോകുന്ന അവസ്ഥയിലേക്ക് ഞാൻ എത്തിയത്. പിന്നീട്, എനിയ്ക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ ആണെന്ന് തിരിച്ചറിഞ്ഞു. എന്റെ മാനസിക നില തകർന്നു. വർഷങ്ങളോളം ഞാൻ ആ പഴയ പെൺകുട്ടിയായിരുന്നില്ല - ഗാഗ കൂട്ടിച്ചേർത്തു.
പിന്തുടരുന്ന കറുത്ത മേഘം
നിങ്ങൾ പോകുന്നിടത്തെല്ലാം ഒരു കറുത്ത മേഘം നിങ്ങളെ പിന്തുടരുകയും ജീവിച്ചിരിക്കാൻ
യോഗ്യതയില്ലാത്തവളാണ് നീയെന്ന് ഓർമിപ്പിക്കുകയും മരിക്കുകയാണ് നല്ലതെന്ന് പറയുകയും ചെയ്യുന്ന അവസ്ഥയെന്നാണ് തന്റെ അക്കാലത്തെ മനോനിലയെക്കുറിച്ച് ഗാഗ പറയുന്നത്. ആ മാനസികനിലയിൽ നിന്നും രക്ഷനേടാൻ രണ്ടര വർഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നു. എന്നാൽ, അവിചാരിതമായി മനസിലേക്ക് വീണ്ടുമെത്തുന്ന ഓർമ്മയുടെ നടുക്കം പിന്നീടും ഞാൻ അനുഭവിച്ചിട്ടുണ്ട്. സഹാനുഭൂതി പിടിച്ചുപറ്റാനല്ല ഈ തുറന്നുപറച്ചിൽ. മറ്റുള്ളവരിൽ സഹാനുഭൂതിയുണ്ടാക്കാൻ വേണ്ടിയാണ്. മറ്റാരോടെങ്കിലും നിങ്ങളുടെ ഹൃദയം തുറക്കൂ, കാരണം ഞാൻ നിങ്ങളോട് പറയുന്നു, ഞാനിതിലൂടെ കടന്ന് പോയതാണ്. ആളുകൾക്ക് സഹായം ആവശ്യമാണ് - ഗാഗ വ്യക്തമാക്കി.
അയാളെ എനിയ്ക്ക് കാണേണ്ട
തന്നെ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് മുപ്പത്തിയഞ്ചുകാരിയായ ഗാഗ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. അയാളെ ഒരിക്കൽ കൂടി കാണാൻ പോലും താൻ ഇഷ്ടപ്പെടുന്നില്ലെന്നും അതുകൊണ്ട് തന്നെ ആ പേര് താൻ വെളിപ്പെടുത്തില്ലെന്നും ഗാഗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |