ബ്രസീലിയ: രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് പിഴ ചുമത്തി ഗവർണർ. ഒരു പൊതുപരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബ്രസീലിയൻ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവർണറാണ് പ്രസിഡന്റിനെതിരെ നടപടി സ്വീകരിച്ചത്.
ആരോഗ്യ വകുപ്പ് അധികൃതർ ബൊൽസൊനാരോയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവർക്കും ബാധകമാണെന്നും നിയമം ലംഘിക്കുന്നത് ആരായാലും കർശന നടപടി സ്വീകരിക്കുമെന്നും മാറഞ്ഞോ ഗവർണർ ഫ്ളാവിയോ ഡിനോ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലനില്ക്കുന്ന പ്രധാന കൊവിഡ് നിർദ്ദേശങ്ങളാണ് നൂറിലധികം പേർ ഒത്തുചേരാൻ പാടില്ലെന്നതും മാസ്‌ക് നിർബന്ധമായും ധരിക്കുക എന്നതും. ഇതു രണ്ടും ലംഘിച്ചതിനാണ് ബൊൽസൊനാരോയ്ക്ക് എതിരെ നടപടി.
ബൊൽസൊനാരോയ്ക്ക് അപ്പീൽ നൽകാൻ പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിച്ച് അത് അടക്കേണ്ടി വരും.
കൊവിഡ് നിയന്ത്രണങ്ങൾ പൊതുവേ പാലിക്കാത്ത ബൊൽസൊനാരോ ഗവർണറുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഫ്ളാവിയോ ഡിനോയെ സേച്ഛാധിപതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |