മിൻസ്‌ക് : മാദ്ധ്യമപ്രവർത്തകൻ റൊമാൻ പ്രോട്ടസെവിച്ചിനെ അറസ്റ്റ് ചെയ്യുന്നതിനായി ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ നിർദ്ദേശ പ്രകാരം വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം നൽകിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ലോകരാജ്യങ്ങൾ. ബലാറസുമായുള്ള വ്യോമഗതാഗതം വിച്ഛേദിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ഇതു പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ബെലാറസ് വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ബലാറസ് വ്യോമപരിധിയിലും പറക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഫ്രാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളും വിമാന സർവീസുകൾ നിറുത്തി. ബലാറസിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ യൂണിൻ ആലോചിക്കുന്നതായാണ് വിവരം. അതേസമയം അറസ്റ്റിലായ റൊമാൻ പ്രോട്ടസെവിച്ചിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബലാറസ് മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. മിൻസ്‌കിലെ ജയിലിലുള്ള റൊമാൻ തന്റെ മേൽ ഭരണകൂടം ആരോപിക്കുന്ന എല്ലാ കുറ്റങ്ങളും സമ്മതിക്കുന്നുവെന്നും തന്റെ മേൽ ആരും ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായാണ് തന്നോട് പെരുമാറുന്നതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |