ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ പട്ടാളം ഇന്നലെ വീണ്ടും നടത്തിയ അട്ടിമറിയിൽ ഇടക്കാല സർക്കാരിലെ പ്രസിഡന്റ് ബാ എൻ ഡോ, പ്രധാനമന്ത്രി മൊക്‌താർ ഔൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ തലസ്ഥാന നഗരമായ ബമാകോവിലെ സൈനിക താവളത്തിലേക്ക് മാറ്റി. തിങ്കളാഴ്ച മന്ത്രിസഭാ പുനഃസംഘടനയിൽ പട്ടാളത്തിന്റെ പ്രതിനിധികളായിരുന്ന ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ ഒഴിവാക്കിയതിന് പിന്നാലെയാണ് സൈനിക നടപടി. ഇടക്കാല സിവിലിയൻ ഗവൺമെന്റിന് അധികാരം കൈമാറുന്നതിനുള്ള ഉപാധിയായി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡന്റ് ഇബ്രാഹിം അബൂബക്കർ കീറ്റയുടെ വസതി പട്ടാളം വളഞ്ഞതിനെ തുടർന്ന് അദ്ദേഹം ദേശീയ ടെലിവിഷനിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് പട്ടാളം അധികാരം പിടിച്ചത്. അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്നാണ് ഇടക്കാല സർക്കാരിന് പട്ടാളം അധികാരം കൈമാറിയത്. മാലി ഭരണാധികാരികളെ ഉടൻ മോചിപ്പിക്കണമെന്ന് ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടു. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, പ്രശ്ന പരിഹാരത്തിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഗവൺമെന്റും സൈന്യവും തമ്മിലുള്ള തുടർച്ചയായ പോരും രാഷ്ട്രീയ അസ്ഥിരതയും പട്ടിണിയും മൂലം വലയുകയാണ് മാലിയിലെ ജനങ്ങൾ. പുറമേ, ഭീകരസംഘടനകളുടെ സാന്നിദ്ധ്യവും. പട്ടാളത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനാധിപത്യത്തിന്റെ പാതയിലെത്തിക്കാനുള്ള ദൗത്യത്തിലായിരുന്നു എൻഡോവും ഔനും. അതിന്റെ ഭാഗമായാണ് പട്ടാള പ്രതിനിധികളെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്. മാലി ഭരണാധികാരികളെ അറസ്റ്റ് ചെയ്തതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം കനത്തതോടെ അട്ടിമറി നടന്നിട്ടില്ലെന്നും സർക്കാരിന്റെ പുനഃസംഘടനയിൽ പിഴവുകളുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് അറസ്റ്റെന്നുമാണ് സൈനിക ഭാഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |