കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെ മേയ് 20നാണ് തീപിടുത്തമുണ്ടായത്. ഹസിറയിൽ നിന്ന് ചരക്ക് നിറച്ച് കൊളംബോയിലേക്ക് പുറപ്പെട്ട എംവി എക്സ് (mv X) പ്രസ് പേൾ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായെങ്കിലും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. കൊളംബോ തീരത്ത് നിന്ന് 18 കി.മീ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.
സഹായവുമായി ഇന്ത്യൻ തീരസുരക്ഷാ സേനയും രംഗത്തുണ്ട്. അഗ്നിസുരക്ഷ, പൊല്യൂഷൻ റെസ്പോൺസ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഇന്ത്യൻ തീരസുരക്ഷാസേനയുടെ വൈഭവ്, വജ്ര എന്നീ കപ്പലുകളെ രക്ഷാപ്രവർത്തനത്തിനായി കൊളംബോ തീരത്തേക്ക് അയച്ചു. ശ്രീലങ്കൻ അധികൃതർ ആവശ്യപ്പെട്ടത് പ്രകാരമാണ് കപ്പലുകൾ അയച്ചതെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രാലയ വക്താക്കൾ വ്യക്തമാക്കി. കപ്പലിലെ 25 ക്രൂ അംഗങ്ങളേയും രക്ഷപ്പെടുത്തി. ഇവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്.
തീരസുരക്ഷാസേനയുടെ കൊച്ചിയിലേയും ചെന്നൈയിലേയും രണ്ട് കപ്പലുകളും ആവശ്യമെങ്കിൽ സഹായം നൽകാൻ സജ്ജമാണ്. ആകാശ നിരീക്ഷണത്തിനായി ചെന്നൈയിൽ നിന്നും കൊച്ചിയിൽ നിന്നുമുളള രണ്ട് എയർക്രാഫ്റ്റുകളും സജ്ജമായിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങളിലൂടെ തീ പൂർണമായും അണയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |