ജനീവ: ഇസ്രയേലും പാലസ്തീനും തമ്മിലുണ്ടായ സംഘർഷത്തിനിടെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) കൊണ്ടുവന്ന
പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യയടക്കം 14 രാജ്യങ്ങൾ. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.പാലസ്തീനിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രത്യേക സമ്മേളനം ചേർന്നത്. 24 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും ഒൻപത് രാജ്യങ്ങള്‍ എതിർത്തും വോട്ടുചെയ്തെന്നാണ് റിപ്പോർട്ടുകൾ. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു.
സംഘർഷത്തിനിടെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെട്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
@ വെടിനിറുത്തലിന് മുന്നിട്ടിറങ്ങിയവരെ സ്വാഗതം ചെയ്ത് ഇന്ത്യ
സംഘർഷം അവസാനിപ്പിക്കാനും വെടിനിറുത്തല്‍ യാഥാർത്ഥ്യമാക്കാനും രാജ്യാന്തര സമൂഹവും രാജ്യങ്ങളും സ്വീകരിച്ച നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തതായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. നിലവിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ജറുസലേമിലും ഹറം അൽ ഷെരീഫിലും മറ്റ് പാലസ്തീൻ പ്രദേശങ്ങളിലെയും അക്രമ സംഭവങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇസ്രയേൽ ജനതയ്ക്ക് നേരെയുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങളെയും ഇതിന് മറുപടിയെന്നോണം നടക്കുന്ന വ്യോമാക്രമണങ്ങളും കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നതെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |