ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതി നേടിയ ഫിൻലാന്റ് പ്രധാനമന്ത്രി സന മാരിൻ വിവാദക്കുരുക്കിൽ. പ്രഭാത ഭക്ഷണച്ചിലവിന് അധിക തുക കൈപ്പറ്റിയെന്ന ആരോപണത്തിൽ സനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിൻലാന്റ് പൊലീസ്. ഔദ്യോഗിക വസതിയിൽ താമസിക്കുന്ന സന മാരിൻ കുടുംബാംഗങ്ങളുടെ പ്രഭാത ഭക്ഷണചെലവ് ഇനത്തിൽ പ്രതിമാസം 300 യൂറോ കൈപ്പറ്റുന്നതായി രാജ്യത്തെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ പ്രധാനമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ മുൻഗാമികളും ഇതേ ആനുകൂല്യം കൈപറ്റിയിട്ടുണ്ടെന്ന് സന മാരിൻ വ്യക്തമാക്കി. പ്രധാനമന്ത്രി എന്ന നിലയിൽ ഈ ആനുകൂല്യം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം ഉയർന്ന സാഹചര്യത്തിൽ ആനുകൂല്യം കൈപ്പറ്റുന്നത് നിർത്തിയെന്നും അവർ ട്വീറ്റ് ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രവൃത്തി നിയമ വിരുദ്ധമാണെന്ന്ഒരുവിഭാഗം നിയമ വിദഗ്ധർ വ്യക്തമാക്കി. ഭക്ഷണത്തിന് ചെലവാക്കുന്ന തുക എഴുതിയെടുക്കാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെങ്കിലും മന്ത്രിമാരുടെ പ്രതിഫലം സംബന്ധിച്ച നിയമം ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണം പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യങ്ങളെ ബാധിക്കില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |