ഹനോയ്: വിയറ്റ്‌നാമില്‍ അതിവേഗം പടരുന്ന കൂടുതൽ അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെയിലെ വകഭേദത്തിന്റെയും സംയോജിത വകഭേദമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപകശേഷി കൂടിയതാണ് പുതിയ വകഭേദമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വൈറസിന്റെ ജീനോം ഡേറ്റ ഉടൻ പുറത്തു വിടുമെന്ന്
വിയറ്റ്നാം ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകഭേദവും ബ്രിട്ടണില്‍ കണ്ടെത്തിയ B.1.1.7 വകഭേദവും ഇതിനോടകം അനേകം രാജ്യങ്ങളിൽ കൊവിഡ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. അതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചത്. ഈ വൈറസ് ബാധയേറ്റവരിൽ തൊണ്ടയിലെ സ്രവത്തിന്റെ അളവ് വർദ്ധിക്കും. ഏത് കാലാവസ്ഥയിലും വ്യാപിക്കാൻ കഴിയുന്നവയാണ് പുതിയ വകഭേദം എന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിനോടകം 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്‌നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം എത്ര പേരിലാണ് പുതിയ വൈറസ് ബാധ കണ്ടെത്തിയത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിശോധനയ്ക്കായി കൊണ്ടുവന്ന 32 സാമ്പിളുകളിൽ നാല് എണ്ണത്തിൽ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞെന്ന് വിയറ്റ്‌നാം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആന്റ് എപ്പിഡമോളജിയിലെ ഗവേഷകർ വ്യക്തമാക്കി. ഇതിനോടകം ഏഴ് കോവിഡ് വകഭേദങ്ങളില്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം രാജ്യത്ത് വാക്സിനേഷൻ ദൗത്യവും മന്ദഗതിയിലാണ്. 10 കോടിയോളം ജനസംഖ്യയുള്ള വിയറ്റ്നാമിൽ നിലവിൽ 10 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളത്. വ്യവസായ മേഖലകളിലും വൻ നഗരങ്ങളായ ഹാനോയിലും ഹോ ചി മിൻ സിറ്റിയിലും വൈറസ് അതിവേഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |