വാഷിംഗ്ടൺ: ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ അടക്കമുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ളരഹസ്യവിവരങ്ങൾ അമേരിക്കയിലെ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ഏജൻസി ചോർത്തിയെന്ന് റിപ്പോർട്ട്.
ഡെന്മാർക്കിലെ പൊതു റേഡിയോ സംവിധാനമായ ഡെന്മാർക്ക് റേഡിയോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്വീഡിഷ് ബ്രോഡ്കാസ്റ്റർ എസ്.വി.ടി, നോർവേയുടെ എൻ.ആർ.കെ, ജർമനിയുടെ എൻ.ഡി.ആർ, ഫ്രാൻസിലെ മോണ്ടെ എന്നിവരുമായി ചേർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ശേഷമാണ് ഡി.ആർ റിപ്പോർട്ട് പുറത്ത് വിട്ടത്. മെർക്കലിന്റേതടക്കമുള്ള ഫോണ്‍സംഭാഷണങ്ങള്‍, ചാറ്റുകൾ, മൊബൈൽ സന്ദേശങ്ങൾ, ഇന്റർനെറ്റ് വിവരങ്ങൾ ഉൾപ്പെടെ എന്‍.എസ്.എ ശേഖരിച്ചുവെന്നാണ് വിവരം. ഡെന്മാർക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ എഫ്.ഇയുമായി ചേർന്നാണ് എൻ.എസ്.എ വിവരങ്ങൾ ചോർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ,വിഷയത്തിൽ പ്രതികരിക്കാന്‍ ഡെന്മാർക്ക് പ്രതിരോധ വിഭാഗം തയ്യാറായിട്ടില്ല. ഡാനിഷ് ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ചാരപ്രവർത്തനങ്ങൾ നടത്തിയതെന്ന് യൂറോപ്യന്‍ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
@ഡാനിഷ് ഇന്റർനെറ്റ് കേബിളുകൾ ടാപ് ചെയ്ത അമേരിക്കൻ സുരക്ഷാ ഏജൻസി അതുവഴി ഫ്രാൻസ്, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങളിലെ ഉന്നത നേതാക്കളുടെ വിവരങ്ങൾ ചോര്‍ത്തി.
ആഞ്ചലയെ കൂടാതെ, ജർമൻ പ്രധാനമന്ത്രി മന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയർ, മുൻ നേതാവ് പിയർ സ്റ്റെയ്ന്‍ബ്രക്ക് എന്നിവരെപ്പറ്റിയുള്ള വിവരങ്ങള്‍ അമേരിക്കൻ ഏജൻസികൾ ചോർത്തിയെന്നും ഡാനിഷ് റേഡിയോ ആരോപിക്കുന്നു. 2012 മുതൽ 2015 വരെ ഇത്തരം ചാരപ്രവർത്തനങ്ങൾ അമേരിക്ക നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |