ബീജിംഗ്: ലോകത്താദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കൻ ജിയാങ്സു സ്വദേശിയായ യുവാവിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് മേയ് 28നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ഇദ്ദേഹത്തിന് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന കാര്യം കണ്ടുപിടിക്കാനായിട്ടില്ല.
താരമ്യേന രോഗം ഗുരുതരമാക്കാൻ കാരണമാകാത്ത വൈറസാണ് H10N3. അതിനാൽ ഇത് പടർന്നു പിടിക്കാനുള്ള സാധ്യത വളരെ വിദൂരമാണെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിച്ചെങ്കിലും നിലവിൽ ആരിലേക്കും രോഗം പടർന്ന് പിടിച്ചിട്ടില്ല.
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ നിലവിൽ ലോകരാജ്യങ്ങളിൽ കണ്ടുവരുന്നുണ്ട്. പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം ലോകത്താകമാനം മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ എല്ലാ വകഭേദങ്ങളും മനുഷ്യരിലേക്ക് പകരാറില്ല. കോഴി വളർത്തലുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവരിലാണ് കൂടുതലായി ഈ രോഗം കണ്ടുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |