ബീജിംഗ്: ഗാൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരെ കുറിച്ച് ചോദ്യം ഉന്നയിച്ച ബ്ലോഗർക്ക് എട്ട് മാസം തടവ് ശിക്ഷ വിധിച്ച് ചൈനീസ് സർക്കാർ. ചോദ്യം ഉന്നയിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്ത ക്വി സിമിംഗ് എന്നയാൾക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ചൈനീസ് സാമൂഹ്യ മാധ്യമത്തിൽ രണ്ടര മില്യൺ ഫോളോവേഴ്സ് ഉള്ള പ്രശസ്തനായ വ്യക്തിയാണ് ക്വി സിമിംഗ്.
കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നാൻജിംഗ് കോടതിയാണ് ക്വി സിമിംഗിന് ശിക്ഷ വിധിച്ചത്. പത്ത് ദിവസത്തിനുള്ളിൽ പ്രധാന ആഭ്യന്തര പോർട്ടലുകളിലൂടെയും ദേശീയ മാധ്യമത്തിലൂടെയും പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവിലുണ്ട്.
രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് യുവാവിന് എട്ട് മാസം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബ്ലോഗർ കുറ്റസമ്മതം നടത്തുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തത് കൊണ്ടാണ് അദ്ദേഹത്തിന് ചെറിയ ശിക്ഷ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ച് കോടതി ഉത്തരവ് വന്നത്. ചൈനയിലെ ക്രിമിനൽ നിയമത്തിൽ പുതിയ ഭേദഗതി വരുത്തിയതിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.
ഗാൽവാൻ സംഘർഷത്തിൽ നാല് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ക്വി സിമിംഗ് ചോദ്യവുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |