സ്ഥിരീകരിക്കാതെ സുരക്ഷാ ഏജൻസികൾ
ട്രിപ്പോളി : ഭീകര സംഘടനയായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ് ) ചേർന്ന മലയാളി എൻജിനിയർ ലിബിയയിൽ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജൻസികൾ.
നിങ്ങളുടെ രക്തസാക്ഷികളെ അറിയുക' (Know your martyrs) എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ രേഖയിലാണ് മലയാളിയായ അബൂബക്കർ അൽ-ഹിന്ദിയെ കുറിച്ച് പരാമർശം ഉളളത്. ക്രിസ്ത്യാനിയായിരുന്ന ഇയാൾ ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യക്കാരനായ ഐസിസ് അംഗമാണ് ഇയാളെന്നും രേഖയിലുണ്ട്. രേഖയിൽ അബൂബക്കറിന്റെ യഥാർത്ഥ പേര് ഇല്ല. സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്നും ഉണ്ട്.
ഗൾഫിലേക്ക് പോകും മുൻപ് ബംഗളൂരുവിലായിരുന്നു ജോലി. ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നെങ്കിലും ലിബിയയിലേക്ക് പോകാൻ ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടു. എൻജിനിയറായതിനാലും പാസ്‌പോർട്ടിൽ ക്രിസ്ത്യൻ പേരായതിനാലും ലിബിയയിൽ എളുപ്പം കടക്കാനായെന്നും മൂന്ന് മാസത്തിന് ശേഷം ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും രേഖയിലുണ്ട്.
അതേസമയം, സുരക്ഷാ ഏജൻസികൾക്ക് അബുബക്കർ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രേഖയിൽ പരാമർശിച്ച സംഭവങ്ങൾ എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ലാത്തതാണ് പ്രധാനകാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |