കംബോഡിയ:കൊവിഡ് മഹാമാരിക്കിടയിൽ കംബോഡിയയിൽ പ്രോട്ടോക്കോൾ പാലിച്ചൊരു വിരമിക്കൽചടങ്ങ് നടന്നു.അഞ്ച് വർഷം സൈന്യത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച തങ്ങളുടെ സഹപ്രവർത്തകന് അവർ യാത്രയയപ്പ് നല്കി. തന്റെ ചുരുങ്ങിയ സേവനകാലം കൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിച്ച മഗാവ എന്ന് പേരുള്ള ആഫ്രിക്കൻ എലിയാണ് തന്റെ ഏഴാമത്തെ വയസിൽ സർവീസിൽ നിന്ന് വിരമിച്ചത്. ഏഴ് വയസായതോടെ സഞ്ചരിക്കുന്നതിൽ വേഗത കുറഞ്ഞു. പ്രായാധിക്യം ബാധിച്ചു തുടങ്ങിയതിനാൽ അവന്റെ ഇതുവരെയുള്ള എല്ലാ സേവനങ്ങളേയും നന്ദിയോടെ സ്മരിച്ച് കൊണ്ട് വിശ്രമം നല്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അഞ്ച് വർഷത്തെ കരിയറിൽ കംബോഡിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 71ലധികം കുഴിബോംബുകളും ഒരു ഡസണിലധികം സ്‌ഫോട വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്.അങ്ങനെ നിരവധി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും മഗാവ അക്ഷീണം പ്രവർത്തിച്ചു. 'ഔദ്യോഗിക' ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും മഗാവ കുറച്ചുനാൾ കൂടി സർവീസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ ബാച്ച് എലികൾക്ക് പരിശീലനം നല്കുന്നതിൽ മഗാവയുടെ സാന്നിധ്യം ഗുണകരമാകുമെന്നതിനാലാണത്. മഗാവയുടെ സേവനങ്ങൾ പരിഗണിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ PDSA സ്വർണ മെഡൽ സമ്മാനിച്ചിരുന്നു. 77 വർഷത്തെ പാരമ്പര്യമുള്ള അവാർഡ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എലിക്ക് ഈ മെഡൽ നൽകിയത്. ബെൽജിയത്തിലെ ചാരിറ്റി സംഘടനയായ അപോപ്പോയാണ് മഗാവയെ പരിശീലിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |