സെന്റ് ജോൺസ്: ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ കേസിൽ നിർണായക വഴിത്തിരിവായി സുഹൃത്തായ യുവതിയുടെ വെളിപ്പെടുത്തൽ. ചോക്സി ഡൊമിനിക്ക വഴി ക്യൂബയിലേക്ക് രക്ഷപ്പെടാൻ ഒരുവർഷത്തിന് മുമ്പെ പദ്ധതിയിട്ടിരുന്നതായി ബാർബറ ജബാറിക വ്യക്തമാക്കി.
'അദ്ദേഹം ഒരിക്കലും രക്ഷപ്പെടൽ എന്ന വാക്കോ,അങ്ങനെയുള്ള പദ്ധതികളെക്കുറിച്ചോ എന്നോട് കൃത്യമായി പറഞ്ഞിരുന്നില്ല. എന്നാൽ ഞാൻ ക്യൂബയിൽ പോയിട്ടുണ്ടോയെന്ന് ഇടയ്ക്ക് ചോദിക്കുമായിരുന്നു. അടുത്ത തവണ ചിലപ്പോൾ നമ്മൾ ക്യൂബയിലായിരുക്കും കണ്ടുമുട്ടുക എന്നും പറഞ്ഞിരുന്നു. ഡൊമനിക്ക ചോക്സിക്ക് ഒരു ഇടത്താവളം മാത്രമായിരുന്നു. ഇതുവരെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനം ക്യൂബയായിരുന്നു.'- ബാർബറ പറഞ്ഞു.
ആന്റിഗ്വയിൽ വച്ച് മണിക്കൂറുകളോളം ധ്യാനത്തിൽ ഏർപ്പെടാറുണ്ടായിരുന്നെന്നും ഇത് പരിശീലിപ്പിക്കാനായി ഒരു ധ്യാനഗുരു ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. എല്ലാ വിധ ഭയങ്ങളിൽ നിന്നും മോചിതനാകാനാണ് താൻ ഇത് ചെയ്യുന്നതെന്ന് ചോക്സിപറഞ്ഞിരുന്നു. താൻ ചോക്സിയെ അവസാനമായി കാണുന്നത് മേയ് 23ന് രാവിലെയാണെന്നും പ്രഭാത ഭക്ഷണത്തിന് ശേഷം കുറച്ച് സമയം ജോളി ഹാർബറിൽ ചിലവഴിച്ച ശേഷം പിരിഞ്ഞെന്നും കൂട്ടിച്ചേർത്തു.
ചോക്സിയുടെ തിരോധാനവും തുടർന്ന് ചോക്സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും തന്നെക്കുറിച്ച് അപവാദകഥകൾ മെനഞ്ഞ് പ്രചരിപ്പിച്ചതും തനിക്ക് വലിയ ആഘാതമായെന്നും അതിനാലാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ പരസ്യമായി രംഗത്തെത്തിയതെന്നും ബാർബറ കൂട്ടിച്ചേർത്തു. അതേസമയം ബാർബറയുടെ വെളിപ്പെടുത്തലുകളെല്ലാം നിഷേധിച്ച് ചോക്സിയുടെ കുടുംബവും അഭിഭാഷകരും രംഗത്തെത്തി. ചോക്സിയെ തട്ടിക്കൊണ്ടു പോയ പദ്ധതി ബാർബറ യുവതി അതിന് കൂട്ടു നിന്നതെന്നും ചോക്സിയുടെ കുടുംബം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |