ന്യൂയോർക്ക്: ലോകരാജ്യങ്ങളുടെ കണ്ണിൽപ്പെടാതെ, ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ആയിരക്കണക്കിന് ഉയ്ഗൂർ മുസ്ലിങ്ങളെ തടവിൽ പാർപ്പിക്കാൻ ചൈന രഹസ്യമായി നിർമ്മിച്ച തടങ്കൽപ്പാളയങ്ങളും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ലോക ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടിയ ഇന്ത്യൻ വംശജയായ മാദ്ധ്യമപ്രവർത്തക മേഘ രാജഗോപാലന് പുലിറ്റ്സർ പുരസ്കാരം.
മേഘയുടെ ഷിൻജിയാങ് പരമ്പരയാണ് രാജ്യാന്തര റിപ്പോർട്ടിംഗിനുള്ള പുരസ്കാരം നേടിയത്. ലോക്കൽ റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ഇന്ത്യൻ വംശജയായ നീൽ ബേദിയും കാത്‌ലീൻ മക്ഗ്രോറിയും പങ്കിട്ടു. കൊവിഡിനെ തുടർന്ന് ഓൺലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് ന്യൂസിനുള്ള പുരസ്‌കാരം സ്റ്റാർ ട്രിബ്യൂണിനാണ്. ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ സംബന്ധിച്ച റിപ്പോർട്ടിനാണിത്.
അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാദ്ധ്യമ പ്രവർത്തകർ പങ്കിട്ടു. കൊവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധരുടെ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
17കാരിക്ക് പ്രത്യേക പരാമർശം
മാദ്ധ്യമമേഖലയിൽ നിന്നല്ലാതെയുള്ളൊരാൾ ഇത്തവണ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹയായി. അമേരിക്കയിലെ മിനിയാപൊളീസിൽ പൊലീസ് ഉദ്യോഗസ്ഥൻ കാലുകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ളോയ്ഡിന്റെ അന്ത്യനിമിഷങ്ങൾ പകർത്തിയ കൗമാരക്കാരിയായ ഡാർനേല ഫ്രേസിയറിനാണ് പുലിറ്റ്സർ പ്രത്യേക പരാമർശം.
സത്യത്തിനും നീതിക്കും വേണ്ടി സിറ്റിസൺ ജേർണലിസ്റ്റുകൾ നടത്തുന്ന അന്വേഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ജോർജ് ഫ്ളോയ്ഡിന്റെ കൊലപാതകം റെക്കാഡ് ചെയ്ത ധീര നടപടിയെന്ന് അവാർഡ് പ്രഖ്യാപനവേളയിൽ പുലിറ്റ്സർ സമിതി വ്യക്തമാക്കി.
പുലിറ്റ്സർ പുരസ്കാരം
മാദ്ധ്യമരംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന ബഹുമതിയാണ് പുലിറ്റ്സർ പുരസ്‌കാരം. 1917ലാണ് ആദ്യമായി പുലിറ്റ്സർ പുരസ്‌കാരങ്ങൾ സമ്മാനിച്ചുതുടങ്ങിയത്.
21 വിഭാഗങ്ങളിലാണ് പുലിറ്റ്സർ സമ്മാനം വർഷം തോറും നൽകുന്നത്. 20 വിഭാഗങ്ങളിൽ ഓരോ വിജയിക്കും സർട്ടിഫിക്കറ്റും 15,000 യു.എസ് ഡോളർ ക്യാഷ് അവാർഡും ലഭിക്കും. പബ്ലിക് സർവിസ് വിഭാഗത്തിലെ ഒരു വിജയിക്ക് സ്വർണ മെഡലാണ് സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |