ലിമ : വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പെറുവിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ് സ്ഥാനാർഥി പെഡ്രോ കാസ്തിയോയ്ക്ക് വിജയം. രാഷ്ട്രീയ പ്രവർത്തകനും അദ്ധ്യാപകനും കൂടിയായ പെഡ്രോ ഇനി രാജ്യത്തെ നയിക്കും. വലതുപക്ഷ ദുർഭരണത്തിൽ നിന്ന് മോചിപ്പിച്ച് പെറുവിനെ അടിമുടി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് പെഡ്രോ കാസ്തിയോ ജനപിന്തുണ നേടിയത്.
കാസ്തിയോയ്ക്ക് 50.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി കെയ്കോ ഫ്യുജിമോറി 49.8 ശതമാനം വോട്ട് നേടി. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഇരുസ്ഥാനാർഥികളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അറുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പെഡ്രോ ജയമുറപ്പിച്ചത്.
ഭരണഘടന മാറ്റിയെഴുതുമെന്നും ഖനന സമ്പത്ത് പുനർവിതരണം ചെയ്യുമെന്നുമായിരുന്നു പ്രചാരണത്തിനിടെ കാസ്തിയോയുടെ പ്രധാന വാഗ്ദാനങ്ങൾ. ‘ജനങ്ങൾ ഉണർന്നിരുന്നു’ എന്നായിരുന്നു വിജയം ഉറപ്പിച്ചപ്പോൾ പെഡ്രോയുടെ ആദ്യ പ്രതികരണം. എന്നാൽ പരാജയത്തിന് തൊട്ടു പിന്നാലെ കെയ്കോ ഫ്യുജിമോറി വോട്ടെടുപ്പിൽ തിരിമറി ആരോപണവുമായി രംഗത്തെത്തി. തർക്കം ഉന്നയിച്ച മേഖലകളിൽ മൂന്നുലക്ഷം വോട്ട് ഇലക്ടറൽ ജൂറിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നതാനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രസിഡന്റ് ആൽബെർട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്‌കോ. കെയ്‌കോയും അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |