ബീജിംഗ്: രാജ്യത്തെ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നിരോധിച്ച് നിയമം പാസാക്കി ചൈനീസ് സർക്കാർ. അടുത്തിടെ ഇന്ത്യ- ചൈന സംഘർഷത്തിൽ സൈന്യത്തെ വിമർശിച്ച് ചില ചൈനീസ് മാദ്ധ്യമങ്ങളും യൂട്യൂബർമാരും വാർത്ത നൽകിയതോടെയാണ് പുതിയ നിയമ നിർമ്മാണം സർക്കാർ പരിഗണനയിൽ വന്നത്. ഗൽവാൻ താഴ്വരയിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് സംശയമുയർത്തിയ രാജ്യത്തെ പ്രശസ്ത ബ്ലോഗറായ കിയു സിമിങ്ങിനെ അടുത്തിടെ ചൈനീസ് കോടതി ശിക്ഷിച്ചിരുന്നു.
പുതിയ നിയമപ്രകാരം സൈനികരുടെഅഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിൽ അവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുവാൻ രാജ്യത്താർക്കും അധികാരമില്ല. ഇത് ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരും.
നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ചതോടെ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ദേശീയ നായകരെയും രക്തസാക്ഷികളെയും അപമാനിക്കുന്നത് കുറ്റകരമാണെന്ന് ചൈനീസ് സർക്കാർ 2018 ൽ നിയമ നിർമ്മാണം നടത്തിയിരുന്നു. ഇതിനോടൊപ്പമാണ് സൈന്യത്തെ അപമാനിക്കുന്നതും കുറ്റകരമാണെന്ന പുതിയ നിയമം ചേർത്തിരിക്കുന്നത്. ഇതു കൂടാതെ സൈനിക ഉദ്യോഗസ്ഥരുടെ ഫലകങ്ങളെ അപമാനിക്കുന്നതും രാജ്യത്ത് നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.
സൈനികരെ അപമാനിക്കുന്ന കേസിൽ പുതിയ നിയമപ്രകാരം അഭിഭാഷകർക്ക് പൊതുതാല്പര്യഹർജി ഫയൽ ചെയ്യാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |