ടെൽ അവീവ് : ഇസ്രയേലിലെ ജനവാസ മേഖലകളിൽ ഹമാസ് അഗ്നി പടർത്തുന്ന ബലൂൺ ബോംബുകൾ വർഷിച്ചതിന് പിന്നാലെ ഗാസയിൽ വീണ്ടും സംഘർഷം. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് വർഷിച്ച ബലൂൺ ബോംബുകൾവീണ് 20ഓളം ഇടങ്ങളിൽ അഗ്നി ബാധയുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്നാണ് തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ഇന്നലെ പുലർച്ചെ ഇസ്രയേൽ വ്യോമാക്രണം നടത്തിയത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്നും ഏതു പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രയേൽ സേന വ്യക്തമാക്കി.വ്യോമാക്രമണത്തിൽഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രയേലിൽ നഫ്ത്താലി ബെന്നറ്റ് സർക്കാർ അധികാരമേറ്റ് രണ്ടാം ദിവസമാണ് ഗാസ വീണ്ടും സംഘർഷ മുഖരിതമാകുന്നത്.
11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിറുത്തൽ നിലവിൽ വന്ന ശേഷം ആദ്യമായാണ് മേഖലയിൽ വ്യോമാക്രമണം നടക്കുന്നത്. മേയിൽ 11 ദിവസത്തോളം നീണ്ടുനിന്ന അക്രമണത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച അധികാരമേറ്റ ബെന്നറ്റ് സർക്കാർ ജറുസലേമിൽ തീവ്രജൂത സംഘടനകളുടെ ജറൂസലേം മാർച്ചിന് അനുമതി നൽകിയതോടെയാണ് കാര്യങ്ങൾ വീണ്ടും വഷളായത്. ഇതിനെതിരെ ഹമാസ് ശക്തമായി രംഗത്തെത്തിയിരുന്നു.1967ൽ ജോർദാനിൽ നിന്ന് കിഴക്കൻ ജറുസലേം ഇസ്രായേൽ പിടിച്ചെടുത്തതിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടസമില്ലാതെ നടത്താൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. അതേസമയം പൊലീസ് മാർച്ചിനിടെ പാലസ്തീനികളും പൊലീസും തമ്മിലുണ്ടായ ആക്രമണത്തിൽ 33 പേർക്ക് പരിക്കേൽക്കുകയും 17പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |