ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി ഇബ്രാഹിം റയ്സി. ഇന്നലെ റയ്സിയെ വിജയിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 90 ശതമാനം ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ റയ്സി 62 ശതമാനം വോട്ടുകൾ സ്വന്തമാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കി.
തിരഞ്ഞെടുപ്പിൽ ആകെ 2.86 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 1.78 കോടി വോട്ടുകളാണ് ഇബ്രാഹിം റയ്സി നേടിയത്. മുഖ്യ എതിരാളികളായ അബ്ദുൾ നാസർ ഹെമ്മാതി 24 ലക്ഷം വോട്ടുകളും അമീർ ഹൊസൈൻ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടുകളും നേടിയിട്ടുണ്ട്.
ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. തുടർച്ചയായി രണ്ട് തവണ ഇറാൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച റൂഹാനി ആഗസ്റ്റിൽ സ്ഥാനമൊഴിയും. വെള്ളിയാഴ്ച അർധരാത്രി അവസാനിക്കേണ്ട വോട്ടിംഗ് ശനിയാഴ്ച പുലർച്ചെ രണ്ടു മണി വരെ നീണ്ടിരുന്നു. 2017ലെ തിരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. നിലവിലെ പ്രസിഡന്റ് റൂഹാനിയും മറ്റു 3 സ്ഥാനാർത്ഥികളും രാജ്യത്തെ നിയുക്ത പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചു.
ഖമനേയിയുടെ വിശ്വസ്തൻ, യു.എസിന്റെ കണ്ണിലെ കരട്
പുതിയ ഇറാൻ പ്രസിഡന്റായി അധികാരമേൽക്കുന്ന ഇബ്രാഹിം റയ്സി രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ശത്രുക്കളുടെ ഗൂഢാലോചനയ്‌ക്കെതിരെ ഇറാൻ ജനതയുടെ വിധിയെഴുത്താണ് റയ്സിയുടെ വിജയമെന്ന് ഖമനേയി പറഞ്ഞു.
യാഥാസ്ഥിതിക നിലപാടുകൾ പിന്തുടരുന്ന റയ്സി, ഖമനേയിയുടെ പിന്തുടർച്ചാവകാശിയായേക്കുമെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ പറയുന്നത്. അതേസമയം, അമേരിക്ക ഉപരോധമേർപ്പെടുത്തിയിട്ടുള്ള 9 ഇറാൻ നേതാക്കളിലൊരാളാണ് നിയുക്ത പ്രസിഡന്റായ റയ്സി.
2019ലാണ് ആയത്തൊള്ള അലി ഖമനേയി, ഇബ്രാഹിം റയ്സിയെ ജുഡിഷ്യറി മേധാവിയായി നിയമിച്ചത്. തൊട്ടു പിന്നാലെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് അമേരിക്ക റയ്സിക്കെതിരെ ഉപരോധം ഏർപ്പെടുത്തി. അമേരിക്കയ്ക്ക് പുറമേ യൂറോപ്യൻ യൂണിയനും റയ്സിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധവും മൂലം വലയുന്ന ഇറാൻ ജനതയെ പുരോഗതിയുടെ പാതയിലെത്തിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് റയ്സിയെ കാത്തിരിക്കുന്നത്. ഇസ്രയേൽ ഒഴികെ എല്ലാ ലോക രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും റയ്സി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |