ലണ്ടൻ: ബ്രിട്ടണിൽ കൊവിഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്നും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാക്സിൻ വിദഗ്ധൻ. അതി തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകദേദവും ഡെൽറ്റാ പ്ലസ് വകഭേദവുമായിരിക്കും രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാവുകയെന്നാണ് വിവരം. രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കളിലൊരാളായ ആദം ഫിന്നാണ് ദേശീയ വാക്സിൻ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്. യു.കെയിൽ ഡെൽറ്റ വകഭേദങ്ങളുംവാക്സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. അതിനാൽ ചിന്തിച്ചിരിക്കാൻ സമയമില്ല. മൂന്നാം തരംഗം എത്തുമെന്നതിന് മുൻപ് എത്രയും വേഗം പ്രായമായവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. പ്രായമായവരെ വാക്സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും രാജ്യത്ത് കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.കെയിൽ 540 പേരിൽ ഒരാൾക്ക് എന്ന നിരക്കിൽ കൊവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരിൽ കൊവിഡ് വ്യാപിക്കാനുള്ള സാദ്ധ്യത 75 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഇംഗ്ലണ്ടിലെ പബ്ലിക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ പഠനം വെളിപ്പെടുത്തുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിനാൽ രാജ്യത്ത് ഇളവുകൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീരുമാനിച്ചിരുന്നെങ്കിലും മൂന്നാം തരംഗമുണ്ടാവാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂലായ് 19 നീട്ടിയേക്കും.
അതേ സമയം മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് ഡെൽറ്റപ്ലസ് വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതൽ അപകടകാരിയാകുമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഡെൽറ്റവകഭേദം അതിവേഗത്തിൽ വ്യാപിച്ച ബ്രിട്ടണിലെ സാഹചര്യത്തിൽ നിന്ന് ഇന്ത്യ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നല്കി.
ബ്രസീലിൽ സ്ഥിതി അതീവ ഗുരുതരം, മരണം 5 ലക്ഷം പിന്നിട്ടു
സാവോ പോളോ: ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടതായി റിപ്പോർട്ടുകൾ. രാജ്യത്തെ മന്ദഗതിയിലുള്ള വാക്സിനേഷൻ നിരക്കും കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതുമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ 11 ശതമാനം ബ്രസീലുകാർക്ക് മാത്രമാണ് പൂർണമായി വാക്സിനേഷൻ നൽകിയത്.രാജ്യത്ത് 17,883,750 കൊവിഡ് കേസുകളും 500,800 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നതിനാൽ മരണനിരക്ക് എട്ട് ലക്ഷം വരെ എത്തുമെന്ന് ബ്രസീലിയൻ ഹെൽത്ത് റെഗുലേറ്റർ അൻവിസയുടെ മുൻ മേധാവി ഗോൺസാലോ വെസിന മുന്നറിയിപ്പ് നല്കി. ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ രാജ്യത്തെ കൊവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റിനെതിരെ ബ്രസീലിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രസിഡന്റിനെ പുറത്താക്കണമെന്ന ആവശ്യവുമായി ശനിയാഴ്ച രാജ്യ വ്യാപകമായി നടന്ന പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |