ബീജിംഗ്: വാക്സിൻ വിതരണത്തിൽ ലോകരാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ചരിത്ര നേട്ടം സ്വന്തമാക്കി ചൈന. ചൈനയിൽ 100 കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ നല്കിയതായി ചൈനീസ് അധികൃതർ അറിയിച്ചു. ആഗോളതലത്തിൽ നൽകിയ കോവിഡ് ഡോസുകളുടെ എണ്ണം 2.5 ബില്യൺ പിന്നിട്ടതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാജ്യത്തെ കൊവിഡ് ഡോസ് വിതരണക്കണക്കുകൾ ചൈനയുടെ ദേശീയ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇതനുസരിച്ച് ലോകത്താകമാനം നല്കിയ കൊവിഡ് വാക്സിൻ ഡോസുകളുടെ മൂന്നിലൊന്നും നല്കിയത് ചൈനയിലാണ്.
കടുത്ത നിയന്ത്രണങ്ങളിലൂടെ വൈറസിനെ പിടിച്ചു കെട്ടുന്നതിൽ വിജയിച്ച ചൈനയിൽ വാക്സിനേഷൻ മന്ദഗതിയിലാണ് ആരംഭിച്ചത്. എന്നാൽ ലോകരാജ്യങ്ങളിൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതും രാജ്യത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെ ചൈനീസ് സർക്കാർ വാക്സിനേഷൻ ദ്രുതഗതിയിലാക്കുകയായിരുന്നു.
ചൈനയിലെ ജനസംഖ്യയുടെ എത്ര ശതമാനം പേർ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നതിനെ പറ്റി കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല.എന്നാൽ ജൂൺ അവസാനത്തോടെ രാജ്യത്തെ 1.4 ബില്യൺ ജനങ്ങളിൽ 40 ശതമാനം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ചൈനീസ് അധികൃതർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വിക്സിനേഷൻ യജ്ഞം വിജയകരമാക്കുന്നതിന്റെ ഭാഗമായി പലഭാഗങ്ങളിലും സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
സെൻട്രൽ അൻഹുയി പ്രവിശ്യയിലെ താമസക്കാർക്ക് വാക്സിനെടുത്താൽ മുട്ടകളും ബീജിംഗിൽ താമസിക്കുന്നവർക്ക് ഷോപ്പിംഗ് കൂപ്പണുകളാണ് വാക്സിനേഷനൊപ്പം സൗജന്യമായി നല്കുന്നത്.
തെക്കൻ നഗരമായ ഗ്വാങ്ഷൗവിൽ കൊവിഡ് വൈറസ് ഡെൽറ്റ വകഭേദം കണ്ടെത്തിയതോടെ കൂടുതൽ ജനങ്ങൾ വാക്സിനെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്.
ചൈനയിൽ നാല് കൊവിഡ് വാക്സിനുകൾക്കാണ് നിലവിൽ അംഗീകാരം നല്കിയിട്ടുള്ളത്.
ചൈനയുടെ സിനോവാക് അണുബാധ തടയുന്നതിൽ 50 ശതമാനവും വൈദ്യ സഹായം ആവശ്യമുള്ള കേസുകൾ തടയുന്നതിൽ 80 ശതമാനവും ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |