ബീജിംഗ്: ചൈനീസ് നിർമ്മിത കൊവിഡ് വാക്സിൻ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു. മംഗോളിയ, സീഷെൽസ്, ചിലി, ബഹ്‌റിൻ എന്നീ രാജ്യങ്ങളിലാണ് ചൈനീസ് വാക്‌സിൻ വ്യാപകമായി ഉപയോഗിച്ചത്. എന്നാൽ ഈ രാജ്യങ്ങളിൽ ജനസംഖ്യയുടെ 50 മുതൽ 68 ശതമാനം വരെ ആളുകൾക്ക് വാക്‌സിനേഷൻ നല്കുന്നത് വിജയകരമായി പൂർത്തിയാക്കിയെങ്കിലും കൊവിഡ് വ്യാപനം കൂടി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചൈന തദ്ദേശീയമായി നിർമ്മിച്ച വാക്‌സിനായ സിനോഫാമാണ് മിക്ക രാജ്യങ്ങളിലും ഉപയോഗിച്ചത്. ലോകത്താകമാനം 90 ഓളം രാജ്യങ്ങളാണ് കൊവിഡിനെ പ്രതിരോധിക്കാൻ ചൈനീസ് നിർമ്മിത വാക്‌സിൻ ഉപയോഗിക്കുന്നത്. ചൈനീസ് കൊവിഡ് വാക്‌സിനായ സീനോഫാം അംഗീകരിച്ച രണ്ട് അറബ് രാജ്യങ്ങൾ യു.എ.ഇയും ബഹ്റൈനുമാണ്. എന്നാൽ ഇപ്പോൾ മദ്ധ്യേഷ്യയിൽ ഏറ്റവും കൂടുത
ൽ പേരിൽ രോഗം സ്ഥിരീകരിക്കുന്നതും ഇവിടെയാണ്.
ലോകത്ത് വിജയകരമായി വാക്സിനേഷൻ പദ്ധതി പൂർത്തിയാക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. വാക്സിൻ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള ഇസ്രയേൽ രാജ്യത്ത് ഫൈസർ വാക്സിനാണ് വിതരണം ചെയ്തത്. ഇവിടെ പത്ത് ലക്ഷം പേരിൽ 4.95 എന്ന രീതിയിലാണ് രോഗ നിരക്ക്. എന്നാൽ ചൈനീസ് വാക്‌സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തി ഒന്നാം സ്ഥാനത്തുള്ള സീഷെൽസിൽ രോഗവ്യാപനം വർദ്ധിച്ചിരിക്കുകയാണ്. 10 ലക്ഷത്തിൽ 716 പേർക്ക് എന്ന നിരക്കിലാണ് ഇവിടെ രോഗവ്യാപനം. ഇത് ചൈനീസ് വാക്സിൻ സ്വീകരിച്ച പല രാജ്യങ്ങളിലും മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
ചൈനയിലെ വുഹാനിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ചൈനീസ് ശാസ്ത്രജ്ഞർ വാക്സിൻ നിർമ്മാണത്തിൽ മുഴുകിയിരുന്നു. എന്നാൽ വാക്സിൻ വില്പനയിൽ മറ്റു രാജ്യങ്ങളെക്കാൾ മുന്നിലെത്താൻ വാക്‌സിന്റെ ഫലപ്രാപ്തി പോലും ഉറപ്പു വരുത്താതെയാണ് ചൈനീസ് സർക്കാർ വാക്സിൻ വിതരണം ആരംഭിച്ചതെന്ന് ആരോപണമുയർന്നിരുന്നു. അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ ചൈനീസ് വാക്സിൻ സ്വീകരിച്ച മറ്റു രാജ്യങ്ങളിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ രോഗബാധയും തങ്ങളുടെ വാക്‌സിനും തമ്മിൽ ബന്ധമില്ലെന്നാണ് ചൈനയുടെ നിലപാട്. ചൈനീസ് വാക്സിൻ ഉപയോഗിച്ച രാജ്യങ്ങളിൽ വാക്‌സിനേഷൻ നിരക്ക് കുറവാണ്, അതല്ലെങ്കിൽ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ചൈന പറയുന്നു. വാക്‌സിൻ ഉപയോഗിച്ച മിക്ക രാജ്യങ്ങളും അത് സുരക്ഷിതമാണെന്ന് അറിയിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനയുടെ പരമോന്നത ശാസ്ത്ര പുരസ്കാരം വുഹാൻ ലാബിന്
ബാറ്റ് വുമണിനും ആദരം
അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുമ്പോ
ഴും വുഹാൻ ലാബിനെ കൈവിടാതെ ചൈനീസ് സർക്കാർ. രാജ്യത്തെ പരമോന്നത ശാസ്ത്ര പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്കാണ്.
ലാബിന്റെ മേധാവിയും ചൈനയിലെ ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞയായ ഷി സെൻഗ്ലിയുടെ സേവനങ്ങളെൾക്ക് അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കൊവിഡ് രോഗ നിർണയത്തിൽ നടത്തിയ സമഗ്രമായ ഗവേഷണത്തിനാണ് വുഹാൻ ലാബിന് അവാർഡ് നൽകുന്നതെന്ന് ചൈനീസ് അക്കാഡമി ഓഫ് സയൻസസ് അറിയിച്ചു.
വുഹാൻ ലാബിന്റെ പ്രവർത്തനം രോഗത്തിന്റെ ഉൽഭവത്തെക്കുറിച്ചും രോഗവ്യാപനരീതിയെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് അടിത്തറയിട്ടു. കൊവിഡ് വാക്‌സിന്റെ കണ്ടുപിടുത്തത്തിൽ ഈ പഠനഫലങ്ങൾ നിർണായകമായന്നും അവാർഡ് കമ്മിറ്റി നിരീക്ഷിച്ചു.
2019ൽ ഷി നേതൃത്വം നൽകുന്ന ലാബിൽ നിന്നാണ് കൊവിഡ് രോഗാണു പുറത്തുകടന്നതെന്നാണ് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വാദം. എന്നാൽ വിമർശിക്കുന്നതിന് പകരം കൊവിഡിനെപ്പറ്റി നിർണായക വിവരങ്ങൾ പഠനങ്ങളിലൂടെ പുറത്തു കൊണ്ടു വന്ന വുഹാൻ ലാബിന് നൊബേൽ സമ്മാനം നൽകി ആദരിക്കുകയാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവക്താവ് സാവോ ലിജിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |