ലണ്ടൻ : ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങി, നിലവിൽ യു.കെയിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയ്ക്ക് തിരിച്ചടിയായി യു.കെ ഹൈക്കോടതി ഉത്തരവ്. ഇന്ത്യയിലേയ്ക്ക് നാടുകടത്താനുള്ള ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി നല്‍കിയ ഹര്‍ജി കോടതി തള്ളി. ഈ വര്‍ഷം ഏപ്രിൽ 15ന് യു.കെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് നാടുകടത്താൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ മാസം നീരവ് മോദി ലണ്ടനിലെ കോടതിയിൽ ഹർജി നല്‍കിയത്. വിധിയിൽ അഞ്ച് ദിവസത്തിനകം വീണ്ടും അപേക്ഷ നല്കാൻ നീരവിന് അവസരമുണ്ട്. വീണ്ടും കോടതിയിൽ അപേക്ഷ നല്കാനാണ് നീരവിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ സൂത്രധാരന്മാരും അടുത്ത ബന്ധുക്കളുമായ നീരവ് മോദിയേയും മെഹുൽ ചോക്സിയേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യൻ സർക്കാർ തുടരുന്നതിനിടെ ആശ്വാസമായാണ് യു.കെ ഹൈക്കോടതി വിധിയെത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ നീരവ് 2018 ജനുവരി ഒന്നിനാണ് ഇന്ത്യയില്‍നിന്ന് കടന്നത്. നീരവിനെതിരെ വിചാരണ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും 2018 ന് ജൂണില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 2019 മാര്‍ച്ച് 19ന് ലണ്ടനില്‍നിന്ന് അറസ്റ്റിലായ നീരവ് അന്നു മുതൽ വാന്‍ന്റ്സ് വര്‍ത്ത് ജയിലിലാണ്. ജാമ്യം തേടി നിരവധി തവണ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും അവയെല്ലാം യു,കെയിലെ വിവിധ കോടതികൾ തള്ളിയിരുന്നു.
അതേ സമയം നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ എന്നിവരുടെ കോടിക്കണക്കിന് മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടു കെട്ടി. ഇതിലൂടെ ലഭിച്ച തുക തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട ബാങ്കുകൾക്കും കേന്ദ്ര സർക്കാരിനും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |