ബീജിംഗ് : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചൈനയിൽ മനുഷ്യാവകാശ പ്രവർത്തകർ നേരിടുന്ന ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തി യു.എൻ. രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ വൈദ്യചികിത്സ, അഭിഭാഷകര്‍ എന്നിവ പോലും നിഷേധിക്കപ്പെടുന്നുവെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷൺർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവർത്തകരെ ദീര്‍ഘകാലം ജയിലില്‍ അടയ്ക്കുന്നതും അവരെ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതും അവര്‍ക്ക് മതിയായ വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് യു.എന്‍ സ്പെഷ്യല്‍ റാപ്പോര്‍ട്ടര്‍ മേരി ലോലര്‍ പറഞ്ഞു. നിസാരമായ വ്യാജ കുറ്റങ്ങൾ ചുമത്തി 10 വർഷത്തിലെറെയായി തടവിൽ പാർപ്പിച്ചിരിക്കുന്ന 13പേരെ നേരിട്ടറിയാമെന്ന് മേരി ലോലര്‍ പറഞ്ഞു. ഇങ്ങനെ ജയിലില്‍ കഴിയുന്ന ചിലർ പീഡനം ഏറ്റുവാങ്ങി മരിച്ചതായും പറയുന്നു.
ചൈനീസ് കസ്റ്റഡിയില്‍ മനുഷ്യാവകാശ സംരക്ഷകരെ പീഡിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ചൈനയുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ നിലപാടുകളെ കുറിച്ച് എണ്ണമറ്റ റിപ്പോര്‍ട്ടുകളാണിപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൈനീസ് അധികാരികളോട് ഈ മനുഷ്യാവകാശ സംരക്ഷകരെ തടങ്കലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ക്ക് തുടർന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ലോലര്‍ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |