ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയർ ബബിൾ കരാർ കാലാവധി അവസാനിച്ചതോടെ ഇന്നലെ ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ ഇന്നലെ പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രകളാണ് തടസപ്പെട്ടത്.
ഇന്നലെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ സർവീസ് മുടങ്ങിയതോടെ നിരവധി മലയാളികളുടെ യാത്രയും തടസ്സപ്പെട്ടു.
സാങ്കേതിക തടസം കാരണമാണ് കരാർ പുതുക്കുന്നത് വൈകിയത്. അതേ സമയം ഇന്ത്യൻ വ്യോമയാന വകുപ്പും, ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരും നടത്തിയ ചർച്ചകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെ എയർ ബബിൾ കരാർ പുതുക്കി. മുന്നറിയിപ്പുകളില്ലാതെ റദ്ദാക്കിയ വിമാന സർവീസുകൾ ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂലായ് 31 വരെയാണ് പുതിയ കരാറെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ പ്രത്യേക അനുമതിയുള്ളവർക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും എയർ ബബിൾ കരാറുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |