പ്യോങ്യാംഗ്: കൊവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ഉത്തരൻ കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ചാണ് കിം ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് പുറത്താക്കിയത്.
ജനങ്ങളുടെ ദുരിതത്തിന് ഉത്തരവാദികൾ ചുമതലകൾ ശരിയായ രീതിയിൽ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ ക്ഷുഭിതനായി കിം പറഞ്ഞെന്ന് ഉത്തരകൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയിൽ അജ്ഞാത മഹാമാരി ബാധ രൂക്ഷമാണെന്നും രോഗം ഗുരുതരമാകുന്നവരെ ഇല്ലായ്മ ചെയ്യുവാനും കിം നിർദ്ദേശിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. എന്നാൽ ഇത് ഉത്തര കൊറിയ നിഷേധിച്ചിരുന്നു.
തങ്ങളുടെ നാട്ടിൽ ആർക്കും കൊവിഡ് ബാധയില്ലെന്നും അവനസാന ഘട്ടത്തിൽ നടത്തിയ പരിശോധനയിൽ മുപ്പതിനായിരം പേരെ പരിശോധിച്ചതിൽ ആർക്കും രോഗബാധയില്ലെന്നും ഉത്തരകൊറിയ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് 149 പേർക്ക് രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടരക്കോടി ജനങ്ങളുള്ള ഉത്തരകൊറിയയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കിമ്മിന്റെ നടപടികൾ വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |