കയ്റോ: മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങി ദിവസങ്ങളോളം ആഗോള ചരക്കുകടത്ത് തടസ്സപ്പെടുത്തിയ ജപ്പാൻ കപ്പലായ എവർഗിവണിനെ നാളെ വിട്ടയക്കും. നഷ്ട പരിഹാരം സംബന്ധിച്ച തർക്കം തീർപ്പായതോടെയാണ് കപ്പലിന് സൂയസ് വിടാമെന്ന് കനാൽ അധികൃതർ അറിയിച്ചത്.
വിട്ടുനൽകൽ കരാർ പ്രകാരം സൂയസ് കനാലിന് 75 ടൺ ശേഷിയുള്ള ഒരു ടഗ് ബോട്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആറു മാസത്തിനിടെ സൂയസ് കനാൽ വഴിയുളള ചരക്കു കടത്തിലൂടെ ഈജിപ്തിന് ലഭിച്ചത് 300 കോടി ഡോളർ (22,358 കോടി രൂപ) ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.8 ശതമാനം കൂടുതലാണിത്. സൂയസ് നഗരമായ ഇസ്മാഈലിയയിൽ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ച് കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനാണ് അധികൃതരുടെ തീരുമാനം.
രക്ഷാപ്രവർത്തനങ്ങളുടെ ചെലവ് ഇനത്തിൽ 91.6 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. തുക പിന്നീട് 55 കോടി ഡോളറായി ചുരുക്കി.
ശക്തമായ കാറ്റിൽ മണൽതിട്ടയിൽ കുടുങ്ങിയ എവർഗിവൺ ആറു ദിവസമാണ് വഴിമുടക്കി കനാലിന്റെ വീതി കുറഞ്ഞ ഭാഗത്ത് വിലങ്ങനെ നിന്നത്. ഇതോടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് തടസ്സപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |