ജനീവ: മനുഷ്യവകാശ പ്രവർത്തകനും വൈദികനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതികരിച്ച് യു.എൻ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി യു.എൻ അറിയിച്ചു. അഭിപ്രായ സ്വാതന്ത്യത്തിന്റേയുെ സമാധാനപരമായ മനുഷ്യാവകാശ പ്രവർത്തനങ്ങളുടേയും പേരിൽ ആരും ജയിലിലടയ്ക്കപ്പെടാൻ പാടില്ലെന്ന് യു.എൻ മനുഷ്യാവകാശ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേ സംഭവത്തിൽ പ്രതിഷേധിച്ച് യു.എൻ ഉദ്യോഗസ്ഥ മേരി ലാവ്ലറും യൂറോപ്യൻ യൂണിയൻ പ്രതിനിധി ഈമൻ ഗിൽമോറും രംഗത്തെത്തിയിരുന്നു. 'ഇന്ത്യയിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്ത വേദനാജനകമാണ്. വ്യാജ തീവ്രവാദക്കുറ്റം ചുമത്തി ഒൻപത് മാസം ജയിലിലടച്ച സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരണമടഞ്ഞു. മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നവരെ ജയിലിടക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. എന്നായിരുന്നു മേരി ലാവ്ലറുടെ ട്വീറ്റ്. സ്റ്റാൻ സ്വാമി തന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്ന വീഡിയോയും ലാവ്ലർ പങ്ക് വെച്ചിരുന്നു. ലാവ്ലറിന് പുറമേ യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കമ്മിറ്റി പ്രത്യേക പ്രതിനിധി ഈമൻ ഗിൽമോറും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
മേരി ലാവ്ലറുടെ ട്വീറ്റ് പങ്കുവെച്ചാണ് യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ഗിൽമോർ സംഭവത്തിൽ പ്രതികരിച്ചത്. ''സ്റ്റാൻ സ്വാമിയുടെ മരണ വാർത്തയിൽ ഞാൻ വളരെയധികം ദുഖിതനാണ്. രാജ്യത്തെ ആദിവാസി മേഖലയിലെ ജനങ്ങളുടെഅവകാശങ്ങൾക്കായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപതു മാസമായി അദ്ദേഹം തടവിലായിരുന്നു. യൂറോപ്യൻ യൂണിയൻ പല തവണ ഈ വിഷയം ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. '' ഈമൻ ട്വീറ്റ് ചെയ്തു.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് അടുത്തിടെ കൊവിഡും ബാധിച്ചതിനെ തുടർന്ന് നില വഷളായി. മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് സ്വാമിയുടെ മരണ വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |