ടെൽ അവീവ്: രാജ്യത്ത് നല്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം വ്യകാതമാക്കി. മേയ് രണ്ടു മുതൽ ജൂൺ അഞ്ചുവരെയുള്ള കാലയളവിൽ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമാനമായിരുന്നതാണ് നിലവിൽ ജൂൺ ആറുമുതൽ ജൂലൈ മൂന്നുവരെയുള്ള കാലയളവിലെ കണക്കനുസരിച്ച് 64 ശതമാനമായി കുറഞ്ഞിരിക്കുന്നത്.
വാക്സിനേഷനിലൂടെ കൊവിഡിനെ പിടിച്ചു കെട്ടിയ ഇസ്രയേൽ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കുന്നത് അടക്കമുള്ള ഇളവുകൾ കൊണ്ടു വന്നിരുന്നു. എന്നാൽ ഇസ്രയേലിൽ കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കാൻ തുടങ്ങിയതോടെ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. എന്നാൽ എന്നിട്ടും രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഫൈസറിന്റെ ഫലപ്രാപ്തി കുറയുന്നതായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിലും രോഗം ഗുരുതരമാകുന്നത് തടയുന്നതിലും ഫൈസർ വാക്സിൻ 93 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് ഇസ്രയേൽ വാദം.
രോഗപ്രതിരോധ ശക്തി കുറവുള്ളവർക്ക് വാക്സിന്റെ മൂന്നാംഡോസ് സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിന്റെ മൂന്നാംഡോസ് നൽകുന്നതിൽ തീരുമാനമായിട്ടില്ല. അതേസമയം പുതിയ വിവരങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഫൈസർ വക്താവ് ഡെർവില കെന തയാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |