ജനീവ: കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കേസുകൾ കുറയുകയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും സൗമ്യ കൂട്ടിച്ചേർത്തു.
ചില രാജ്യങ്ങളിലെ വാക്സിനേഷൻ യജ്ഞം വിജയകരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്. എന്നാൽ ലാേകജനതയുടെ ഭൂരിഭാഗവും വാക്സിൻ, ഓക്സിജൻ ക്ഷാമം, ആശുപത്രി കിടക്കകളുടെ ദൗർലഭ്യം എന്നിവ മൂലം വലയുകയാണ്. ഇവിടുങ്ങളിൽ മരണ നിരക്ക് വളരെ കൂടുതലാണെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ അഞ്ച് ലക്ഷത്തിനടുത്ത് കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കോവിഡ് വ്യാപനത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമാണ്.
കൊവിഡ് വ്യാപനത്തിൽ കുറവ് കണ്ടതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ ഒരുങ്ങുന്ന രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേസുകൾ കുറയുന്നത് താല്കാലികമാണെന്നും ഇത് കാരണം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
വാക്സിൻ വിഷയത്തിലെ വിവേചനം : പുനപരിശോധിക്കണമെന്ന് എസ്.ജയശങ്കർ
മോസ്കോ :
വാക്സിൻ വിഷയത്തിൽ ലോകരാജ്യങ്ങൾ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. വാക്സിൻ എടുത്തവർക്ക് മാത്രം തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം നൽകുന്ന ചില ലോകരാഷ്ട്രങ്ങളുടെ നടപടി പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്ര തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് യാത്രാനുമതി നൽകുന്നതിനെ കുറിച്ച് രാജ്യങ്ങൾ ചിന്തിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. റഷ്യൻ വിദേശകാര്യമന്ത്രി സെർഗേ ലാവ്‌റോവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മോസ്‌കോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
യാത്രയ്ക്കു മുമ്പും അതിനു ശേഷവും എടുത്ത കൊവിഡ് പരിശോധനാ ഫലം നെഗറ്റീവിവ് ആണെങ്കിൽ ആ യാത്രക്കാരനെ യാത്ര ചെയ്യാൻ അനുവദിക്കണം. വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് നോക്കി യാത്രക്കാരെ വിലക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചു. വിഷയത്തെ കുറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്തുവെന്നും ഇരു രാജ്യങ്ങൾക്കും ഈ വിഷയത്തിലുള്ള പരസ്പര സഹകരണം മറ്റു രാജ്യങ്ങളും മാതൃകയാക്കിയാൽ ഉചിതമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി കാലത്ത് ഇന്ത്യയും റഷ്യയും തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും സ്പുട്നിക്ക് വാക്സിന്റെ നിർമാണത്തിലും വിതരണത്തിലുമുള്ള സഹകരണം ഇതിന് തെളിവാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |