ന്യൂയോർക്ക് : ബ്രിട്ടീഷ് കോടീശ്വരൻ സർ റിച്ചാർഡ് ബ്രാൻസൺ സ്വന്തം ഏറോസ്പേസ് കമ്പനിയായ വെർജിൻ ഗാലക്ടിക് നിർമ്മിച്ച യൂണിറ്റി പേടകത്തിൽ വിജയകരമായി ബഹിരാകാശത്ത് പോയി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി ചരിത്രം കുറിച്ചു.
ബ്രാൻസനൊപ്പം പോയ അഞ്ച് പേരിൽ സിരിഷ ബന്ദ്ല ഇന്ത്യയുടെ യശസും ബഹിരാകാശത്ത് എത്തിച്ചു. കൽപ്പന ചൗളയ്ക്കും സുനിതാ വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാണ് ആന്ധ്രപ്രദേശിൽ ജനിച്ച സിരിഷ. വെർജിൻ ഗാലക്ടിക്കിലെ ജീവനക്കാരിയാണ് സിരിഷ.
ഭൗമാന്തരീക്ഷം അവസാനിക്കുന്ന അതിരിൽ നിന്ന് 85 കിലോമീറ്ററാണ് ബ്രാൻസണും സംഘവും ബഹിരാകാശത്ത് മുകളിലേക്ക് സഞ്ചരിച്ചത്. ഗുരുത്വബലം ഇല്ലാത്ത ബഹിരാകാശത്ത് ഭാരമില്ലായ്‌മ അനുഭവിച്ച സംഘം ഭൂമിയുടെ അഭൗമ കാഴ്ചയും ആസ്വദിച്ചാണ് തിരിച്ചെത്തിയത്.
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവം എന്നാണ് ബ്രാൻസന്റെ ആദ്യ പ്രതികരണം.
ബ്രാൻസണും സിരിഷയ്‌ക്കും പുറമേ, യൂണിറ്റിയുടെ രണ്ട് പൈലറ്റ്മാരായഡേവ് മക്കേ, മിഷേൽ മസൂക്സി എന്നിവരും ജീവനക്കാരായ ചീഫ് ആസ്‌ട്രോനാട്ട് ബെത്ത് മോസസ്, ലീഡ് ഓപ്പറേഷൻസ് എഞ്ചിനീയർ കോളിൻ ബെന്നറ്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ വെർജിൻ ഗാലക്ടിക് നിർമ്മിച്ച സ്‌പേസ്‌പോർട്ട് അമേരിക്കയിൽ നിന്നാണ് ഇന്നലെ വി.എസ്.എസ് യൂണിറ്റി പേടകത്തിൽ ബ്രാൻസണും സംഘവും ബഹിരാകാശത്തേക്ക് തിരിച്ചത്. റിച്ചാർഡ് ബ്രാൻസന്റെ മാതാവ് ഇവറ്റ് ബ്രാൻസണിന്റെ പേരുള്ള ( വെർജിൻ മദർഷിപ്പ് ഈവ്- വി. എം. എസ് ഈവ് ) എന്ന, വിമാനം പോലുള്ള മാതൃയാനത്തിലാണ് വി.എസ്.എസ് യൂണിറ്റി വിക്ഷേപിച്ചത്. ഏകദേശം 50,000 അടി ഉയരത്തിൽ വച്ച് മദർഷിപ്പിൽ നിന്ന് വേർപെട്ട യൂണിറ്റി പ്രൊപ്പല്ലറുകളുടെ സഹായത്തോടെയാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. യാനത്തിന്റെ 17 ജനാലകളിലൂടെ ഭൂമിയെ കാണാം.
ഇന്ത്യൻ സമയം ഇന്നലെ രാത്രി എട്ടരയോടെ തുടങ്ങിയ ദൗത്യം വിജയകരായി പൂർത്തിയാക്കി. 9.40ന് പേടകം ഭൂമിയിൽ തിരിച്ചെത്തി.
ബഹിരാകാശത്തേക്ക് പോകാൻ ഇന്ന് വളരെ നല്ല ദിവസമാണ് എന്ന അടിക്കുറിപ്പോടെ, സ്‌പേസ് പോർട്ടിലേക്ക് എത്തുന്ന വീഡിയോ ബ്രാൻസൺ ഇന്നലെ പങ്കുവച്ചിരുന്നു. എല്ലാവർക്കും ബഹിരാകാശ യാത്ര സാദ്ധ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഈ ദൗത്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സിരിഷ യാത്രയ്ക്ക് മുൻപ് ട്വിറ്ററിൽ കുറിച്ചിരുന്നു.
വെർജിൻ ഗാലക്ടിക് 2004ൽ തുടങ്ങിയ ഗവേഷണ പരീക്ഷണങ്ങളാണ് ഇപ്പോൾ ബ്രാൻസന്റെ വിജയകരമായ ബഹിരാകാശ യാത്രയിൽ കലാശിച്ചത്.
ബഹിരാകാശ ടൂറിസം
ബ്രാൻസൺ സംഘത്തിന്റെ യാത്ര ബഹിരാകാശ ടൂറിസത്തിനും തുടക്കമിട്ടു. രണ്ടര ലക്ഷം ഡോളർ ( 1.82 കോടി രൂപ ) ഫീസടച്ച് 600 പേരാണ് വെർജിൻ ഗാലക്ടിക്കിൽ ബഹിരാകാശത്തു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |