കാബൂൾ : 20 വർഷത്തെ പോരാട്ടം അവസാനിച്ച് അഫ്ഗാനിസ്ഥാൻ മണ്ണിൽ നിന്ന് അമേരിക്കൻ സേന പിന്മാറ്റം പൂർണമായും പൂർത്തിയാകാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി. ഇതോടെ അഫ്ഗാനിസ്ഥാൻ എന്ന രാഷ്ട്രം സാമൂഹികവും രാഷ്ട്രീയവുമായ വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇരുപത് വർഷം അമേരിക്കയുടെ സൈനിക ബലത്തിന് മുൻപിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്ന തീവ്രവാദ സംഘടനയായ താലിബാന്റെ ശക്തമായ തിരിച്ചു വരവാണ് അതിലേറ്റവും പ്രധാനം. അമേരിക്കൻ സേനാ പിന്മാറ്റം പൂർണമായും പൂർത്തിയാകുന്നതിന് മുൻപ് തന്നെ രാജ്യത്ത് തങ്ങളുടെ ശക്തി തെളിയിക്കാൻ അഫ്നിഗാനിസ്ഥാനിലെ നിരപരാധികൾക്ക് നേരേയും അഫ്ഗാൻ സൈന്യത്തിന് നേരേയും അക്രമം അഴിച്ചു വിടുകയാണ് താലിബാൻ. 2001 ൽ ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ടാണ് അമേരിക്കൻ സൈന്യം അഫ്ഗാൻ മണ്ണിലെത്തുന്നത്. ഇന്ന് ഇരുപത് വർഷം പിന്നിടുമ്പോൾ ആയിരക്കണക്കിന് സൈനികരാണ് അവിടെ മരിച്ച് വീണത്. അവസാനമില്ലാതെ നീളുന്ന സൈനിക നടപടി അമേരിക്കൻ ജനതയ്ക്കിടയിൽ തന്നെ പ്രതിഷേധത്തിന് കാരണമായതോടെ സേനാപിന്മാറ്റത്തെ കുറിച്ച് ചിന്തിക്കാൻ അമേരിക്കൻ ഭരണകൂടത്തെ പ്രേരിപ്പിച്ചു. 2012 ൽ ഒബാമയുടെ കാലത്ത് ആരംഭിച്ച സൈനിക പിന്മാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇനി അഫ്ഗാനിസ്ഥാന്റെ ഭാവി അവർക്ക് തീരുമാനിക്കാമെന്നും ജോ ബൈഡൻ പ്രഖ്യാപിച്ചപ്പോൾ സമാധാനത്തോടെയുള്ള ജീവിതെ എന്ന ഒരു രാജ്യത്തിലെ ജനങ്ങളുടെ പ്രതീക്ഷകളാണ് ചിറകറ്റത്.
പ്രധാന സൈനിക കേന്ദ്രങ്ങളിൽ നിന്നെല്ലാം അമേരിക്കൻ സേന മടങ്ങിയപ്പോൾ ആ പ്രദേശങ്ങളെല്ലാം ഇതിനോടകം താലിബാൻ സേന പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാണെന്ന താലിബാന്റെ വാദം വെറും വാക്കല്ല, അത് ഏറെക്കുറേ സത്യമാണെന്ന് അഫ്ഗാൻ ഭരണകൂടം തന്നെ സമ്മതിക്കുന്നു.
വടക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നടന്ന ശക്തമായ ആക്രമണത്തിൽ ഇറാനും തുർക്ക്‌മെനിസ്ഥാനുമായുള്ള പ്രധാന അതിർത്തികൾ താലിബാൻ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. പടിഞ്ഞാറ് ഇറാനിയൻ അതിർത്തി മുതൽ ചൈനയുടെ അതിർത്തി വരെയുള്ള രാജ്യത്തിന്‍റെ വടക്കന്‍ പ്രദേശം ഏതാണ്ട് മുഴുവനായും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇറാൻ അതിർത്തിയിലെ ഇസ്ലാം ക്വാലയിലെ കസ്റ്റംസ് ഓഫീസിന് സമീപം താലിബാൻ സൈന്യം അഫ്ഗാൻ പതാക അഴിച്ചുമാറ്റുന്നതായുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
താലിബാന്റെ അക്രമങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ അഫ്ഗാനിസ്ഥാൻ സൈന്യം ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |