വാഷിംഗ്ടൺ: ബഹിരാകാശം തൊടാൻ റിച്ചാർഡ് ബ്രാൻസൻ കാത്തിരുന്നത് 17 വർഷമാണ്. മൂന്ന് മിനിറ്റ് നേരമാണ് ഇന്ത്യൻ വംശജ സിരിഷ ബന്ദ്ല അടങ്ങുന്ന ബ്രാൻസന്റെ നേതൃത്വത്തിലുള്ള സംഘം ബഹിരാകാശത്ത് ചെലവഴിച്ചത്. യാത്രയെക്കുറിച്ച്
ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് എഴുപതുകാരനായ ബ്രാൻസന്റെ പ്രതികരണം.
അടുത്ത ഏതാനും വർഷത്തിനിടെ ആയിരക്കണക്കിന് ബഹിരാകാശയാത്രികരെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആകാശത്തിന്റെ ഉയരങ്ങളിലിരുന്ന് ഭൂമിയുടേയും അസംഖ്യം നക്ഷത്രങ്ങളുടേയും മനോഹാരിത ആസ്വദിക്കാനുള്ള സ്വപ്‌നം അങ്ങനെ സാദ്ധ്യമാകും. അൽപനേരമെങ്കിലും ഭാരമില്ലായ്മ എന്ന വിസ്മയകരമായ അവസ്ഥയിലൂടെ അവർക്ക് കടന്നു പോകാനാവും - 2004ൽ വെർജിൻ ഗാലക്റ്റിക് എന്ന സ്‌പേസ് ഫ്‌ളൈറ്റ് കമ്പനി ആരംഭിക്കുമ്പോൾ കമ്പനിയുടെ ലക്ഷ്യത്തെക്കുറിച്ച് ബ്രാൻസൻ പറഞ്ഞ വാക്കുകളാണിത്.
ദിവസേന ബഹിരാകാശ യാത്രാ ഉണ്ടാകുമെന്നാണ് വെർജിൻ ഗാലക്റ്റിക് അറിയിച്ചിട്ടുള്ളത്. വര്‍ഷത്തിൽ 400 ഓളം വിമാനങ്ങൾ പറത്തിയേക്കും. അറുപത് രാജ്യങ്ങളിൽ നിന്നായി സെലിബ്രിറ്റികളടക്കം അറുനൂറോളം പേർ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം ഡോളർ വരെയാണ് ടിക്കറ്റ് ചാർജ്. ബുക്കിംഗിന് 10,000 ഡോളർ നൽകണം. കൂടുതൽ പേർക്ക് കുറഞ്ഞ ചെലവിൽ ബഹിരാകാശയാത്രയ്ക്കുള്ള അവസരം ഒരുക്കുമെന്നും ബ്രാൻസൻ ഉറപ്പു നല്‍കി. ശതകോടീശ്വരൻ എലോൺ മസ്‌ക് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ബ്രാൻസൻ അറിയിച്ചു.
@വെർജിൻ ഗാലക്റ്റിക്
ഭാരം കുറഞ്ഞ ആകാശയാനങ്ങളുടെ നിർമ്മാണത്തിലൂടെ പ്രശസ്തനായ ബർട്ട് റൂട്ടനെന്ന അമേരിക്കൻ എയറോസ്‌പേസ് എൻജിനിയർക്കൊപ്പമാണ് 2004ൽ ബ്രാൻസൻ വെർജിൻ ഗാലക്റ്റിക് സ്‌പേസ്ഷിപ്പ് കമ്പനി ആരംഭിച്ചത്. വിവിധ ആഗോള വ്യവസായ ഗ്രൂപ്പുകൾക്ക് കമ്പനിയിൽ ഷെയറുകളുണ്ട്. 2007 ൽ ആദ്യസംഘത്തെ അയക്കാനായിരുന്നു ബ്രാൻസന്റെ പദ്ധതി.എന്നാൽ, പരീക്ഷണങ്ങൾക്കിടെയുണ്ടായ റോക്കറ്റ് മോട്ടോർ സ്‌ഫോടനത്തിൽ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടത് പദ്ധതിയ്ക്ക് തടസ്സമായി.
@ വി.എസ്എ.സ് എന്ന ആദ്യ സ്‌പേസ്ഷിപ്പ് 2 കാരിയർ വിമാനത്തിൽ ഘടിപ്പിച്ച് 2010ൽ പരീക്ഷണപറക്കൽ നടത്തി. വൈറ്റ് നൈറ്റ് വിമാനത്തിൽ നിന്ന് വി.എസ്.എസിനെ വേർപ്പെടുത്താതെ തിരിച്ചിറങ്ങി. അതേ വർഷം ഒക്ടോബറിൽ വി.എസ്.എസ് സ്വയം പറന്ന് സുരക്ഷിതമായി മോജേവ് എയർ ആൻഡ് സ്‌പേസ് പോർട്ടിൽ ലാൻഡ് ചെയ്തു.
@ 2013 ഏപ്രിലിൽ വി.എസ്.എസിന്റെ ആദ്യ സൂപ്പർസോണിക് ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയമായെങ്കിലും എൻജിനിലുണ്ടായ പ്രകമ്പനങ്ങളെ തുടർന്ന് താത്ക്കാലികമായി നിറുത്തിവച്ചു. റോക്കറ്റിലെ ഇന്ധനം മാറ്റി നിറച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി. അതേ വർഷം ഒക്ടോബറിൽ മോജേവ് സ്‌പേസ് പോർട്ടിൽ നിന്ന് 55 -മത്തെ പരീക്ഷണപ്പറക്കൽ നടന്നു. റോക്കറ്റിൽ നിന്ന് പേടകം വേർപ്പെട്ട് പതിനൊന്ന് സെക്കൻഡുകള്‍ക്ക് ശേഷം വിമാനം തകർന്ന് സഹപൈലറ്റ് കൊല്ലപ്പെട്ടു. പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതനായി നിലത്തിറങ്ങി.
@ 2016 ൽ രണ്ടാമത്തെ വെർജിൻ ഗാലക്റ്റിക് സ്‌പേസ്‌പ്ലെയിനായ വി.എസ്.എസ് യൂണിറ്റി തയ്യാറായി. പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും 2018 ഡിസംബറിൽ യൂണിറ്റി 80 കിലോ മീറ്റർ ഉയരം താണ്ടി.
@ ബഹിരാകാശ വിനോദസഞ്ചാരം
ഓർബിറ്റൽ, സബ് ഓർബിറ്റൽ, ലൂണാർ സ്‌പേസ് തുടങ്ങി വിവിധ തരത്തിലാണ് ബഹിരാകാശ വിനോദ സഞ്ചാരത്തിനുള്ള അവസരങ്ങള്‍ വിവിധ കമ്പനികള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. വാഹനങ്ങൾ പരീക്ഷണഘട്ടങ്ങളിലാണ്. എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശസഞ്ചാരത്തിനുള്ള പരീക്ഷണങ്ങൾ ആരംഭി
ച്ചിട്ടുണ്ട്.
@ റഷ്യയാണ് ആദ്യം
2001 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ റഷ്യയില്‍ നിന്ന് എട്ട് സ്‌പേസ് ഫ്‌ളൈറ്റുകൾ ബഹികാരാശ സന്ദർശകരുമായി പറന്നിരുന്നു. 2010 ൽ റഷ്യ ഓർബിറ്റൽ സ്‌പേസ് ടൂറിസം നിറുത്തി വച്ചു. 2019 ൽ നാസയും വിനോദസഞ്ചാരികൾക്കായി ബഹിരാകാശയാത്ര ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണും ബോയിംഗ് സ്റ്റാർലൈനറും ഇതിനായി ഉപയോഗിക്കുമെന്നാണ് വിവരം.
പ്രതിദിനം 35,000 യു.എസ് ഡോളർ ടിക്കറ്റ്ചാർജായി നാസ പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |