പോർട്ട് ഒ പ്രിൻസ്: പ്രസിഡന്റ് ഹൊവൈനൽ മോയ്സിന്റെ വധം മൂലം അരക്ഷിതാവസ്ഥയിലായ ഹെയ്തി നിലവിൽ ഒരു തെരഞ്ഞെടുപ്പ് നേരിടാനുള്ള സ്ഥിതിയിൽ അല്ലെന്ന് റിപ്പോർട്ട്.
രാജ്യത്ത് വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷം വർദ്ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഘർഷത്തെത്തുടര്‍ന്ന് ഏകദേശം 15000 ഓളം പേർ ജൂൺ ആദ്യവാരം തന്നെ തലസ്ഥാന നഗരം വിട്ടു. പലരും ജോലിയുപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ അഭയം തേടിയെന്നും വിവരമുണ്ട്.
ഹെയ്തിയിൽ തിരഞ്ഞെടുപ്പ് നടത്താൻ അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദമുണ്ടായിരിക്കുകയാണ്. എന്നാൽ, തലസ്ഥാനത്തെത്താൻ പോലും ജനങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിൽ എങ്ങനെയാണ് സമാധാനപൂർണമായി തിരഞ്ഞെടുപ്പ് നടത്തുക? - ഹെയ്തിയിലെ സാമൂഹ്യപ്രവർത്തക വെലീന ചാർലർ പറഞ്ഞു.
2017 ഫെബ്രുവരിയിൽ മിഷേൽ മാർട്ടലി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് 53 വയസ്സുകാരനായ മോയ്സ് പ്രസിഡന്റായി എത്തുന്നത്. ഈ വർഷം തുടക്കം മുതൽ ഹെയ്തിയിലെ രാഷ്ടീയ സാഹചര്യങ്ങൾ പ്രസിഡന്റിന് എതിരായിരുന്നു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർദ്ധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ സർവസാധാരണമായത്. ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമാണ്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് മോയ്സിനെതിരെ നടന്നിരുന്നത്.
മോയ്സിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, തനിക്ക് ഇനിയും ഒരു വർഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു മോയ്സിന്റെ വാദം.
പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മൂലം ഹെയ്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായിരിക്കാൻ നിർദ്ദേശിച്ചെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതേ തുടർന്നുണ്ടായ സംഘർഷാവസ്ഥ കൂടി കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |