വാഷിംഗ്ടൺ : നിലവിൽ അമേരിക്കൻ പൗരനാണെങ്കിലും ഇന്ത്യയെന്നും തന്റെയുള്ളിലുണ്ടാവുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. തന്നെ ഇന്ന് കാണുന്ന സുന്ദർ പിച്ചെ ആക്കിയതിൽ വലിയൊരു പങ്ക് ഇന്ത്യക്കുണ്ടെന്നും പിച്ചെ കൂട്ടിച്ചേർത്തു. കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ ഗൂഗിൾ ആസ്ഥാനത്ത് നൽകിയ അഭിമുഖത്തിലാണ് പിച്ചെ ഇന്ത്യയെക്കുറിച്ച് സംസാരിച്ചത്.
'ഞാൻ ഒരു അമേരിക്കൻ പൗരനാണ്, പക്ഷെ ഇന്ത്യ എന്റെയുള്ളിൽ ആഴത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാനാരാണോ അതിൽ വലിയൊരു പങ്ക് ഇന്ത്യയ്ക്കുണ്ട്.' തന്റെ വേരുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്റർനെറ്റിനുള്ള ഭീഷണികളെക്കുറിച്ചും വരാൻ പോകുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസും(എ.ഐ) ക്വാണ്ടം കമ്പ്യൂട്ടിംഗും വരും കാലത്ത് ലോകത്ത് വൻ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച് വളർന്ന സുന്ദർ പിച്ചെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഖരക്പൂർ ഐ.ഐ.ടിയിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്. ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് ആന്റ് എഞ്ചിനീയറിങ്ങിൽ എം.എസ് ബിരുദവും സ്വന്തമാക്കി. 2004 ൽ ഗൂഗിളിലെത്തിയ അദ്ദേഹം തന്റെ കഠിനാധ്വാനത്തിലൂടെയും അർപ്പണ ബോധത്തിലൂടെയും 2015 ൽ ഗൂഗിളിന്റെ തലപ്പത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |