ബെർലിൻ : ജർമ്മനിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 120 ആയി. തെക്കൻ ജർമ്മനിയിലെ ആർവീലർ ജില്ലയിൽ നിന്ന് മാത്രം 1,300 ഓളം പേരെയാണ് കാണാതായത്. അടിയന്തര സേവന വിഭാഗത്തിലെ 1,000 ലേറെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്. ജർമ്മനയിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ പ്രവർത്തനരഹിതമായതും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. അപ്രതീക്ഷിത പ്രളയത്തിൽ വീടുകൾ ഒലിച്ചുപോയതാണ് ദുരന്തം ഇരട്ടിയാക്കിയത്.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ മഴ തുടരുന്നതിനാൽ പടിഞ്ഞാറൻ ജർമനിയിൽ സ്‌കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അയൽരാജ്യമായ ബെൽജിയത്ത് പ്രളയത്തെ തുടർന്ന് 12 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയ സാദ്ധ്യത അറിയിപ്പിനെ തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങലൊന്നായ ലീഗെയിൽ നിന്ന് ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി കര കവിഞ്ഞൊഴുകുകയാണ്. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായും അമേരിക്കൻ സന്ദർശനത്തിലുള്ള ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. സമീപ കാലത്ത് ജർമ്മനി നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |